പെട്ടിമുടി: പെട്ടിമുടി ദുരന്ത ഭൂമിയിലെ നൊമ്പരക്കാഴ്ചയായി മാറിയ കുവി എന്ന നായ വീണ്ടും പെട്ടിമുടിയിൽ തിരിച്ചെത്തി. ഉടമ പളനിയമ്മയുടെ ആവശ്യം പരിഗണിച്ചാണ് പൊലീസ് ഡോഗ് സ്ക്വാഡിന്റെ പരിചരണത്തിലായിരുന്ന നായയെ വിട്ട് നൽകിയത്. 8 മാസങ്ങള്‍ക്ക് ശേഷമാണ് കുവി തന്റെ നാട്ടിൽ തിരിച്ചെത്തിയത്.
പെട്ടിമുടി ദുരന്തത്തിന്റെ ഉണങ്ങാത്ത മുറിപ്പാടുകളുമായി കഴിയുന്ന പളനിയമ്മ കുവീ എന്ന് നീട്ടിവിളിച്ചു. വിളി കേട്ടയുടന്‍ തന്നെ കുവി ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് ഓടിയെത്തി.
ഉറ്റവരെ നഷ്ടമായ വേദനയിൽ കഴിയുന്ന പളനിയമ്മ തങ്ങളുടെ സ്നേഹഭാജമായിരുന്ന കുവിയെ തിരികെ നൽകണമെന്ന് ഡിജിപിക്ക് അപേക്ഷ നൽകിയിരുന്നു. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഉദ്യോഗസഥർ കുവിയെ തിരികെ പെട്ടിമുടിയിലെത്തിച്ചത്.
തീരാ വേദനയ്ക്കിടയിലും കുവിയെ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് പളനിയമ്മ. പെട്ടിമുടി ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ വിദഗ്ധ സേനകൾ പോലും പ്രയാസപ്പെട്ടപ്പോഴാണ് കുവി തന്റെ കളിക്കൂട്ടുകാരി ധനുഷുകയെ കിലോമീറ്ററുകൾക്കപ്പുറത്ത് നിന്ന് കണ്ടെത്തിയത്.
രണ്ട് വയസ്സുകാരിയുടെ ചേതനയറ്റ ശരീരം കണ്ട മാത്രയിൽ കുവി കുഴഞ്ഞ് വീണത് എല്ലാവരെയും കണ്ണീരിലാഴ്ത്തി. കുവിയുടെ ബുദ്ധിശക്തി കണക്കിലെടുത്താണ് കുവിയെ ഡോഗ് സ്ക്വാഡിലെടുത്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക