കൊച്ചി ∙ കളമശേരി മുട്ടാർ പുഴയിൽ മുങ്ങിമരിച്ച പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണത്തിൽ പിതാവ് സനു മോഹനിൽനിന്ന് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. വൈഗയെ പുഴയിലെറിഞ്ഞതു താനാണെന്ന് സമ്മതിച്ച സനു അതിനുശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും പറഞ്ഞു. എന്നാൽ തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനു പൊലീസിനു മൊഴി നൽകിയതായാണു സൂചന. മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് വിലയിരുത്തൽ. കൂടുതൽ ചോദ്യം ചെയ്യലിനു വിധേയനാക്കുമെന്നു പൊലീസ് പറഞ്ഞു.
കർണാടക കാർവാറിൽനിന്ന് പിടിയിലായ സനു മോഹനെ ഇന്നലെ രാത്രി വൈകിയാണു കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെവച്ചു സനുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പുലർച്ചെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചു. രാവിലെ 11.30ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സംഭവവുമായി ബന്ധപ്പെട്ടു മാധ്യമങ്ങളെ കാണും. സനുവിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണു സൂചന. വൈഗയുടെ ദുരൂഹമരണ കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല.
സനു മോഹനെതിരെ കാണാതായി എന്ന പരാതി മാത്രമാണുള്ളത്. വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ കേസ് റജിസ്റ്റർ ചെയ്ത ശേഷമാകും അറസ്റ്റ്. കോയമ്പത്തൂരിൽ വിറ്റ സനുവിന്റെ കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും. കഴിഞ്ഞ മാസം 22നാണ് വൈഗ മുങ്ങിമരിച്ചത്. അതേ ദിവസം പുലർച്ചെ നാടുവിട്ട സനു മോഹനെ ഗോവ ഭാഗത്തേക്കു നീങ്ങുന്നതിനിടെയാണു കാർവാറിലെ ബീച്ചിൽ വച്ച് പൊലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക