കൊല്ലം : അഞ്ചൽ ഏരൂരിൽ രണ്ട് കൊല്ലം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചിട്ടതായി കണ്ടെത്തി പൊലീസ്. ഭാരതിപുരം സ്വദേശി ഷാജി പീറ്ററാണ് മരിച്ചത്. ഷാജിയെ കാൺമാനില്ലെന്ന പരാതിയിൽ അന്വേഷണം തുടരുന്നതിനിടെയാണ് ഷാജിയെ കൊന്നു കുഴിച്ചിട്ടതാണെന്ന് പൊലീസിന് വിവരം ലഭിച്ചത്.
രണ്ടു വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തെ കുറിച്ച് ബന്ധു വിവരം നല്‍കിയതിലൂടെയാണ് സംഭവം പുറത്തുവന്നത്. തുടർന്ന് മരിച്ച ഷാജിയുടെ സഹോദരനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
2018ലെ ഓഗസ്റ്റില്‍ ഓണസമയത്താണ് ഷാജിയെ കാണാതാവുന്നത്. ഷാജിയെ കാണാനില്ല എന്ന് കാണിച്ച് പൊലീസില്‍ ഇതുവരെ ബന്ധുക്കള്‍ ആരും തന്നെ പരാതിയൊന്നും നല്‍കിയിട്ടില്ല. ബന്ധു പൊലീസിനെ കൊലപാതകവിവരം അറിയിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ഷാജിയുടെ സഹോദരൻ സജിന്റെ ഭാര്യയുടെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സഹോദരനും അമ്മയും പൊലീസിന് മൊഴി നല്‍കിയത്. ഷാജി പീറ്റര്‍ അവിവാഹിതനാണ്. ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. സംഭവദിവസം കുടുംബവീട്ടില്‍ എത്തിയ സഹോദരന് ഷാജി പീറ്ററുമായി വഴക്കിട്ടു. വഴക്കിനിടെ പ്രകോപിതനായ സജിൻ ഷാജിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നെന്നാണ് സൂചന.
മൃതദേഹം അമ്മയും സജിന്‍ പീറ്ററും ചേർന്ന് വീടിനോട് ചേർന്നുള്ള കിണറിനടുത്ത് കുഴിച്ചുമൂടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കുഴിച്ചിട്ടതായി വിവരം ലഭിച്ച സ്ഥലത്ത് പരിശോധന നടത്തും. പരിശോധനയ്ക്ക് ശേഷം മാത്രമേ വിവരം സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് അറിയിച്ചു.
ഷാജി പല മോഷണക്കേസുകളിലും പ്രതിയാണ്. അതുകൊണ്ട് ഇയാളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. കാണാതായ ഷാജി മലപ്പുറത്ത് ജോലിക്ക് പോയിരിക്കുകയാണെന്നാണ് അമ്മയും സഹോദരനും നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ ബന്ധു ഇരുവര്‍ക്കുമെതിരെ മൊഴി നല്‍കിയതോടെയാണ് കൊലപാതകവിവരം പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു.
പത്തനംതിട്ട ഡിവൈഎസ്പിക്കാണ് ഷാജിയുടെ തിരോധാനം സംബന്ധിച്ച നിർണായക വിവരം ലഭിച്ചത്. ഇദ്ദേഹം ഈ വിവരം പുനലൂർ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മദ്യപിച്ചെത്തിയ ഷാജിയുടെ ബന്ധു പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തി വിവരം കൈമാറിയത്. അങ്ങേയറ്റം മദ്യപിച്ചിരുന്നതിനാൽ തന്നെ ആദ്യമൊന്നും ഇയാളുടെ മൊഴി മുഖവിലയ്ക്കെടുക്കാൻ പൊലീസ് തയ്യാറായില്ല. എന്നാൽ, വിശദമായി ചോദിച്ചറിഞ്ഞപ്പോൾ കാര്യങ്ങൾ അന്വേഷിക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഷാജി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ട പ്രകാരമാണ് താൻ പൊലീസിനെ കാണാനെത്തിയതെന്നാണ് ഇയാൾ പറഞ്ഞത്. താൻ മരിച്ചിട്ടും പൊലീസ് വേണ്ടവിധത്തിൽ അന്വേഷണം നടത്തുന്നില്ല എന്ന് ഷാജി സ്വപ്നത്തിൽ പറഞ്ഞെന്നാണ് ബന്ധു പൊലീസിനെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക