ഡല്‍ഹിയിലെ കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടെന്ന് കാട്ടി രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. അവശ്യമായ മെഡിക്കല്‍ സൗകര്യം കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കുന്നില്ലെങ്കില്‍ അവരുടെ കൈയ്യില്‍ രക്തക്കറയുണ്ടാവുമെന്ന് കോടതി തുറന്നടിച്ചു.
ഡല്‍ഹിയിലെ പ്രതിദിന കൊവിഡ് കേസുകള്‍ ഉയര്‍ന്നിരിക്കെ ഇവിടേക്ക് ആവശ്യമായ ഓക്സിജന്‍, വാക്സിനുകള്‍ എത്തിക്കുന്നതിലെ കേന്ദ്ര സര്‍ക്കാര്‍ നയം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
ഡല്‍ഹിയില്‍ ആവശ്യമായ ഓക്സിജന്‍ നല്‍കാതെ കേന്ദ്രം രാജ്യത്തെ വലിയൊരു സംസ്ഥാനത്തിലേക്ക് ഇവ കയറ്റി അയക്കുകയാണെന്ന് ഇന്നലെ കോടതിയില്‍ ഡല്‍ഹി സര്‍ക്കാര്‍ ആരോപണമുന്നയിച്ചിരുന്നു. ഈ സംസ്ഥാനത്തിന്റെ പേര് ഡല്‍ഹി സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇത് മുന്‍നിര്‍ത്തിയാണ് കോടതിയുടെ വിമര്‍ശനം.
‘വ്യവസായങ്ങള്‍ക്ക് കാത്തിരിക്കാന്‍ പറ്റും. രോഗികള്‍ക്ക് പറ്റില്ല. മനുഷ്യ ജീവന് അപകടത്തിലാണ്,’ ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് വിപിന്‍ സംഗി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പരാമര്‍ശം.
ഏപ്രില്‍ 22 മുതല്‍ വ്യവസായിക ആവശ്യത്തിനുള്ള ഓക്സിന് ഉപയോഗം വിലക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. എന്തുകൊണ്ട് ഇന്ന് തന്നെ ഇത് നടപ്പാക്കിക്കൂടായെന്നാണ് കോടതി ഇതിനോട് പ്രതികരിച്ചത്. ഏപ്രില്‍ 22 വരെ രോഗികളോട് ഓക്സിനായി കാത്തിരിക്കാന്‍ പറയാനാണോ നിങ്ങള്‍ പോവുന്നത്? കോടതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക