വളാഞ്ചേരി (മലപ്പുറം) ∙ ജോലി സ്ഥലത്തേക്ക് ബസ് കയറാൻ കഞ്ഞിപ്പുര ചോറ്റൂർ സ്വദേശിനി സുബീറ ഫർഹത്ത് (21) സ്ഥിരമായി പോകാറുള്ള എളുപ്പവഴി മരണത്തിലേക്കുള്ള പാതയായി. ഇവിടെ കാത്തുനിന്ന അൻവർ, സുബീറയെ കയറിപ്പിടിക്കുകയും പിടിവലിക്കൊടുവിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി 150 മീറ്ററോളം കൊണ്ടു പോയാണു കുഴിച്ചിട്ടതെന്നും പ്രതി വെളിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
അടുത്ത കാലത്തായി സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന അൻവർ മോഷണത്തിനു വേണ്ടിയാണു കൊലപാതകം നടത്തിയതെന്നും നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഒറ്റയ്ക്കാണു കൃത്യം ചെയ്തെന്നാണ് ഇയാൾ പൊലീസിനു നൽകിയ മൊഴി. എങ്ങനെയാണു കൊല നടത്തിയതെന്നും ആഭരണങ്ങൾ എന്തു ചെയ്തെന്നും കണ്ടെത്തുന്നതിനായി അൻവറിനെ വീണ്ടും തെളിവെടുപ്പിനു കൊണ്ടു പോകുമെന്നും പൊലീസ് അറിയിച്ചു.
സുബീറയുടെ വീട് നിൽക്കുന്ന ചോറ്റൂരിൽനിന്ന് കഞ്ഞിപ്പുര ബൈപാസ് വഴി വേണം ബസ് സ്റ്റോപ്പിലെത്താൻ. എന്നാൽ ഇതു ദൂരക്കൂടുതലുള്ളതിനാൽ ചുള്ളിച്ചോല വഴിയുള്ള നാട്ടുപാതയെ ആണു സ്ഥിരമായി ആശ്രയിക്കാറുള്ളത്. വീട്ടിൽനിന്നിറങ്ങിയ ശേഷം തൊട്ടടുത്ത സിസിടിവിയിൽനിന്നുള്ള ദൃശ്യം നേരത്തെ പൊലീസിനു ലഭിച്ചിരുന്നു. എന്നാൽ 100 മീറ്റർ അകലെയുള്ള മറ്റൊരു വീട്ടിലെ സിസിടിവിയിൽ ഇവരെ കണ്ടെത്താനുമായില്ല. അതുകൊണ്ട് ഈ വീടുകൾക്കിടയിൽ വച്ചാണു കാണാതായതെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. വിജനമായ സ്ഥലമാണ് ഇവിടം. തുടർന്നു ഫോണിലെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക