സംസ്ഥാനത്ത് ഇത് വരെയുള്ളതിൽ എറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണ് ഇന്ന്. പ്രതിദിന രോഗികളുടെ എണ്ണം 26000 കടന്നു. 26,995 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് രോഗികളുടെ എണ്ണം 26000 കടക്കുന്നത്. പരിശോധനകളുടെ എണ്ണം ഇന്നും ഒരു ലക്ഷത്തിനും മുകളിലായിരുന്നു.1,37,177 പേരെയാണ് ടെസ്റ്റ് ചെയ്തത്. 28 മരണം കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. 1,56,226 പേരാണ് ഇപ്പോൾ രോഗബാധിതരായി ചികിത്സയിൽ ഉള്ളത്.
ഒരോ ദിവസവും രോഗബാധിതരുടെ എണ്ണം വലിയ തോതിൽ കൂടുകയാണെന്നും വാക്സിനേഷൻ കേന്ദ്രങ്ങളിൽ ചിലയിടത്ത് ആൾക്കൂട്ടമുണ്ടാവുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വാക്സിനേഷനുള്ള ഓൺലൈൻ രജിസ്ട്രേഷനിൽ ആശയക്കുഴപ്പമില്ല. മുൻകൂട്ടി രജിസ്ട്രർ ചെയ്തവർക്ക് വാക്സിൻ എടുക്കാനാവൂ. നിലവിൽ സ്പോട്ട് രജിസ്ട്രേഷൻ എടുത്തവർക്ക് വാക്സിൻ നൽകാൻ ധാരണയായിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർക്കും ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്.
വാക്സിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് ക്യാംപുകൾ സജ്ജീകരിക്കും. 18 മുതൽ 45 വയസ് വരെയുള്ളവർക്ക് മെയ് ഒന്ന് മുതൽ വാക്സിൻ കൊടുക്കും എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ഈ വിഭാഗത്തിൽപ്പെട്ട 1.65 കോടിയാളുകൾ കേരളത്തിലുണ്ട്. അതിനാൽ തന്നെ വാക്സിൻ നൽകുന്നതിൽ ക്രമീകരണം വേണം. അനാവശ്യ ആശങ്ക ഒഴിവാക്കാൻ സംവിധാനം കൊണ്ടു വരും. രണ്ടോ മൂന്നോ ഘട്ടമായി വാക്സിൻ നൽകാനാണ് ആലോചിക്കുന്നത്. അസുഖമുള്ളവർക്ക് മുൻഗണനയുണ്ടാവും. ഇതിനുള്ള സംവിധാനമൊരുക്കാൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി.
കൂടുതൽ വാക്സീൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പെട്ടെന്നുള്ള തീരുമാനം പ്രതീക്ഷിക്കുന്നു. എന്നാൽ കേന്ദ്രം തരുന്നതും നോക്കി കാത്തിരിക്കില്ല. കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വാങ്ങാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. വാക്സിൻ കമ്പനികളുമായി ചീഫ് സെക്രട്ടറി,ധനകാര്യ സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവർ ചേർന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം വാക്സിന് ഓർഡർ നൽകും.
എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5028 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6370 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 490, കൊല്ലം 416, പത്തനംതിട്ട 182, ആലപ്പുഴ 494, കോട്ടയം 540, ഇടുക്കി 129, എറണാകുളം 541, തൃശൂര്‍ 579, പാലക്കാട് 266, മലപ്പുറം 378, കോഴിക്കോട് 1298, വയനാട് 83, കണ്ണൂര്‍ 390, കാസര്‍ഗോഡ് 584 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 1,56,226 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,60,472 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,55,209 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,39,418 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,791 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3161 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 520 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക