രാജ്യത്തെ പ്രശസ്ത മാധ്യമപ്രവർത്തകൻ ബർഖാ ദത്ത് തന്റെ പിതാവിന്റെ വിയോഗവാർത്ത അത്യധികം ദുഃഖത്തോടെയാണ് ലോകത്തെ അറിയിച്ചത്. ട്വിറ്ററിലൂടെ വേദനാകാജനകമായ വാക്കുകകളിലൂടെയായിരുന്നു ബർഖാ ദത്ത് തന്റെ ദുഃഖം പങ്കിട്ടത്.
‘ഞാൻ കണ്ട ഏറ്റവും ദയാലുവും സ്നേഹസമ്പന്നനുമായ മനുഷ്യൻ, സ്പീഡി എന്ന് എല്ലാവരും വിളിക്കുന്ന എന്റെ പിതാവ് ഇന്ന് രാവിലെ കോവിഡുമായുള്ള പോരാട്ടത്തിൽ പരാജിതനായി മരണത്തിന് കീഴടങ്ങി.
തന്റെ ആഗ്രഹത്തിനെതിരായി പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുേമ്പാൾ, രണ്ടു ദിവസത്തിനകം തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരുമെന്ന് ഞാൻ വാക്കുകൊടുത്തിരുന്നു.
എനിക്ക് ആ വാക്ക് പാലിക്കാനായില്ല. ഞാൻ തോറ്റുപോയിരിക്കുന്നു. അദ്ദേഹം ഞങ്ങൾക്കു തന്ന ഒരു വാക്കുപോലും ഇക്കാലമത്രയും പാലിക്കാതിരുന്നിട്ടില്ല’ – അവർ കുറിച്ചു.
കോവിഡ് ബാധിതനായി മേദാന്ത ആശുപത്രിയിൽ ചികിത്സയിലുള്ള വിവരം ബർഖ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഏപ്രിൽ 24ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
ജീവിതത്തിൽ ഇതുവരെ എടുത്തതിൽവെച്ച് ഏറ്റവും കടുത്ത തീരുമാനമായിരുന്നുവെന്നും ബർഖ ട്വിറ്ററിൽ കുറിച്ചു. പ്രതീക്ഷകൾ കൈവിട്ടുപോവുകയാണെന്നും അവർ എഴുതി. ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് ലഭിക്കാത്തതിനാലാണ് പിതാവിന്റെ നില വഷളായതെന്ന് ബർഖയുടെ സഹോദരി വ്യക്തമാക്കിയിരുന്നു.
‘എനിക്ക് ശ്വാസം മുട്ടുന്നു, എന്നെ ചികിത്സിക്കൂ..’ എന്നാണ് പിതാവ് എന്നോട് അവസാനമായി പറഞ്ഞത്. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ, നഴ്സുമാർ, വാർഡ് സ്റ്റാഫ്, സെക്യൂരിറ്റി ഗാർഡുമാർ, ആംബുലൻസ് ഡ്രൈവർമാർ തുടങ്ങി എല്ലാവരോടും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
പലതും കണ്ടുപിടിക്കാനും ട്രെയിനുകളും വിമാനങ്ങളും ഉണ്ടാക്കാനും ഇഷ്ടപ്പെട്ട അദ്ദേഹം പേരക്കുട്ടികളുടെ പ്രിയങ്കരനുമായിരുന്നു.
സുമുഖനും ഊർജസ്വലനായ ശാസ്ത്രജ്ഞനും സ്നേഹനിർഭരനായ പിതാവുമെന്ന നിലക്ക് സ്പീഡിയെ ഓർമിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കും സഹോദരിക്കും ചിറകുകൾ നൽകിയത് അദ്ദേഹമാണ്.
ഇൗ സന്ദർഭത്തിൽ കോവിഡ് താഴേക്കിടയിൽനിന്ന് റിപ്പോർട്ട് ചെയ്യാനും ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും കഴിഞ്ഞതാണ് അദ്ദേഹത്തിന് നൽകാൻ കഴിഞ്ഞ ഏറ്റവും മികച്ച അന്ത്യോപചാരമെന്ന് ഞാൻ കരുതുന്നു’ -ബർഖ ട്വിറ്ററിൽ കുറിച്ചു.
പിതാവ് വെന്റിലേറ്ററിലിരിക്കേ കോവിഡ് രോഗികളുടെ ദുരിതങ്ങൾ ലോകത്തിനു മുമ്പാകെ റിപ്പോർട്ട് ചെയ്യുന്നതിൽ കർമനിരതയായിരുന്നു ബർഖ.
ബർഖയുടെ പിതാവ് ’മെക്കാനോ’ കളിപ്പാട്ടങ്ങൾ നിർമിക്കുന്നതിൽ വിദഗ്ധനായിരുന്നു. ലോഹക്കഷണങ്ങൾ, കമ്പികൾ, തകിടുകൾ, ചക്രങ്ങൾ, ആക്സിൽ, ഗിയറുകൾ, പ്ലാസ്റ്റിക് പാർട്സുകൾ തുടങ്ങിയവ ഉപയോഗിച്ച് കളിപ്പാട്ടങ്ങൾ നിർമിക്കുന്ന രീതിയാണിത്. പിതാവ് മനോഹരമായി നിർമിക്കുന്ന കളിപ്പാട്ടങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ബർഖ പലതവണ പങ്കുവെച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക