കോവിഡ് മുക്തരായ മൂന്നിൽ ഒരാൾക്ക് വീതം രോഗം മാറി ആറുമാസത്തിനുള്ളിൽ മാനസിക രോഗമോ തലച്ചോറിന് അസുഖമോ ബാധിക്കുന്നതായി അമേരിക്കയിൽ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞു.
കോവിഡ് 19 ന്റെ ദീർഘകാല ഫലങ്ങൾ എത്രമാത്രം വിനാശകരമാണെന്ന് തെളിയിക്കുന്ന പഠനമാണിത്. കോവിഡ് മഹാമാരി മാനസികവും നാഡീ സംബന്ധവുമായ പ്രശ്നങ്ങളിലേക്കു നയിക്കുന്നു എന്നത് ഞെട്ടിക്കുന്ന അറിവാണ്.
ഗന്ധവും രുചിയും നഷ്ടമാകുക, ക്ഷീണം, ശ്വസനപ്രശ്നങ്ങൾ എന്നിവയായിരുന്നു കോവിഡിന്റെ അനന്തരഫലങ്ങളും ലക്ഷണങ്ങളുമായി ഇതുവരെ കരുതിയിരുന്നത്. ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നനങ്ങളുമായി വൈറസ് എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നുവെന്നത് വ്യക്തമായിട്ടില്ല. എന്നാൽ 14 രോഗങ്ങൾ വിശകലനം ചെയ്തതിൽ ഇവ രണ്ടുമാണ് വളരെ സാധാരണയായി കണ്ടത്.
കോവിഡിനുശേഷം സ്ട്രോക്, ഡിമൻഷ്യ, മറ്റ് നാഡീവൈകല്യങ്ങൾ എന്നിവ അപൂർവമാണെങ്കിലും ഗുരുതരമായ കോവിഡ് ബാധിച്ചവരിൽ ഇവയും ബാധിക്കുന്നതായി കണ്ടു.
കോവിഡ് മുക്തരായവരിൽ മാനസിക രോഗങ്ങൾക്കുള്ള സാധ്യത കൂടുന്നതിൽ ആരോഗ്യ വിദഗ്ധർ ആശങ്കയിലാണ്. കഴിഞ്ഞ വർഷം നടത്തിയ ഒരു പഠനത്തിലും കോവിഡ് മുക്തരായവർക്ക് മൂന്നു മാസത്തിനുള്ളിൽ മാനസിക രോഗം വരുന്നതായി കണ്ടിരുന്നു.
ഓക്സ്ഫെഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പുതിയപഠനം, കോവിഡിനെ അതിജീവിച്ച 2,36,379 അമേരിക്കക്കാരിലാണ് നടത്തിയത്. കോവിഡ് മുക്തരായവരിൽ 34 ശതമാനം പേർക്ക് രോഗം മാറി ആദ്യമാസത്തിനുള്ളിൽ നാഡീ രോഗങ്ങളോ മാനസിക രോഗമോ ബാധിക്കുന്നതായി ലാൻസെറ്റ് സൈക്യാട്രി ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു. ഫ്ലൂ, മറ്റ് ശ്വസന അണുബാധകൾ ഇവ ബാധിച്ച ആളുകളുമായി താരതമ്യപ്പെടുത്തിയപ്പോൾ കോവിഡ് 19 ബാധിച്ചവരിൽ ഈ രോഗങ്ങൾ സാധാരണമാണെന്നു കണ്ടു.
കോവിഡ് എത്ര ലഘുവോ ഗുരുതരമോ ആയിക്കൊള്ളട്ടെ, രോഗം ബാധിച്ചവരിൽ 17 ശതമാനം പേർക്ക് ഉത്കണ്ഠ, 14 ശതമാനം പേർക്ക് മൂഡ് ഡിസോർഡർ ഇവ വളരെ സാധാരണമാണെന്നു കണ്ടു. ഇവരിൽ ഗുരുതരമായ കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ (ICU)പ്രവേശിക്കപ്പെട്ടവരിൽ 7 ശതമാനം പേർക്ക് ആറുമാസത്തിനുള്ളിൽ പക്ഷാഘാതം (stroke)വന്നതായും രണ്ടു ശതമാനം പേർക്ക് മറവി രോഗം (dementia) ബാധിച്ചതായും പഠനം പറയുന്നു.
ഓക്സ്ഫഡ് സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗം പ്രൊഫസർമാരായ മാക്സ് ടാക്വെ, പോൾ ഹാരിസൺ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഈ പഠനഫലം വളരെ ഗൗരവമുള്ളതാണെന്നും വ്യക്തികളെ ഇത് വലിയ തോതിൽ ബാധിക്കില്ലെങ്കിലും ഒരു സമൂഹത്തെയാകെ ഇത് ബാധിക്കുമെന്നും ഈ രോഗം ബാധിക്കുന്നത് തടയാനും ചികിത്സിക്കാനും സാധിക്കണമെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക