അടിയന്തരചികിത്സ ആവശ്യമുള്ള കോവിഡ് രോഗികൾ പോലും ചികിത്സക്കായി ഓക്സിജനും ഐ.സി.യുവും തേടി ഹോസ്പിറ്റലുകൾ തോറും കയറിയിറങ്ങുകയാണ്.
ഈ സാഹചര്യത്തിൽ, ബാംഗ്ലൂരിലെ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കോവിഡ് രോഗികളെ കൊലപ്പെടുത്തുന്ന ദൃശ്യം എന്ന തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വീഡിയോ ആരംഭിക്കുന്നത് “ന്യൂസ് ഫസ്റ്റ് കന്നഡ” എന്ന ചാനലിന് കോവിഡ് മൂലം മരിച്ച ഒരു വ്യക്തിയുടെ മകൾ നൽകിയ ഇന്റർവ്യൂ കാണിച്ചാണ്. തന്റെ പിതാവുൾപ്പടെ നിരവധി പേർ കോവിഡ് മൂലം മരിക്കുകയായിരുന്നില്ല, പകരം ഹോസ്പിറ്റലിന്റെ അനാസ്ഥ മൂലം അവർ കൊല്ലപ്പെടുകയായിരുന്നു എന്ന് പെൺകുട്ടി വീഡിയോയിൽ പറയുന്നു. ഇതിന് ശേഷം ഹോസ്പിറ്റൽ കിടക്കയിലുള്ള രോഗികൾ ആക്രമിക്കപ്പെടുന്ന രണ്ട് വ്യത്യസ്ത ദൃശ്യങ്ങൾ കാണാം.
” കാശിനു വേണ്ടി കോവിഡ് രോഗികളെ അതി ക്രൂരം ആയ്ട്ട് കൊല്ലുന്നു, ബാംഗ്ലൂർ ഹോസ്പിറ്റലിൽ നിന്ന് ഉള്ള ദൃശ്യം … , ” എന്നു തുടങ്ങുന്ന അടിക്കുറിപ്പോടു കൂടിയാണ് 30 സെക്കൻഡ് ദൈർഘ്യം വരുന്ന വീഡിയോ പ്രചരിക്കുന്നത്.
എന്നാൽ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ വീഡിയോക്കൊപ്പമുള്ള വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു കണ്ടെത്തി. വീഡിയോയിലെ രോഗി ആക്രമിക്കപ്പെടുന്ന ആദ്യ ദൃശ്യം ബംഗ്ലാദേശിൽ നിന്നുള്ളതാണ്. രണ്ടാമത്തെ ദൃശ്യം 2020-ൽ പഞ്ചാബിൽ നടന്നതാണ്. ഇവയ്ക്ക് കോവിഡുമായി യാതൊരു ബന്ധവുമില്ല.
പ്രസ്തുത വീഡിയോയിൽ കാണുന്ന ന്യൂസ് ഫസ്റ്റ് എന്ന കന്നഡ ചാനലിന്റെ റിപ്പോർട്ട് അവരുടെ യൂട്യൂബ് ചാനലിൽ പരിശോധിച്ചപ്പോൾ ഏപ്രിൽ 22-ന് പ്രസിദ്ധീകരിച്ച വാർത്തയുടെ ദൈർഘ്യമേറിയ പതിപ്പ് ലഭിച്ചു.
പ്രചരിക്കുന്ന വീഡിയോയിൽ കാണുന്ന അതേ പെൺകുട്ടി അവരുടെ പിതാവ് ബാംഗ്ലൂർ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കോവിഡ് ബാധിച്ച് മരിച്ചുവെന്നും ഹോസ്പിറ്റൽ പ്രവർത്തകരുടെ അനാസ്ഥ മൂലമാണ് ഇത് സംഭവിച്ചതെന്നും പരാതിപ്പെടുന്നത് ഈ വാർത്തയിൽ കേൾക്കാം.
എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ കാണുന്ന പോലെ രോഗികളെ ആക്രമിക്കുന്ന യാതൊരു ദൃശ്യവും ഈ വാർത്തയിലില്ല. ചികിത്സയിൽ കഴിയുന്ന രോഗികളെ ആക്രമിക്കുന്ന രണ്ട് ദൃശ്യങ്ങളാണ് പ്രചാരത്തിലുള്ള വീഡിയോയിൽ ഉള്ളത്.
ഇതിലെ ആദ്യത്തെ വീഡിയോയുടെ കീഫ്രെയിംസ് ഗൂഗിളിൽ തിരഞ്ഞപ്പോൾ ബംഗ്ലാദേശിൽനിന്നുള്ള നിരവധി റിപ്പോർട്ടുകൾ ലഭിച്ചു. ഈ റിപ്പോർട്ടുകൾ പ്രകാരം മരുന്നും ഭക്ഷണവും കഴിക്കാൻ വിസമ്മതിച്ച പിതാവിനെ മകൻ ബലം പ്രയോഗിച്ചു ഭക്ഷണം കഴിപ്പിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോ.
മാത്രമല്ല, വീഡിയോയിലെ ദൃശ്യങ്ങളിൽ മകൻ എന്ന് കരുതപ്പെടുന്ന വ്യക്തിയുടെ കൈ രോഗിയുടെ കഴുത്തിൽ തൊട്ടിട്ടില്ലെന്നു വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക