ഹൈദരാബാദ്: മനസാക്ഷിയെ മരവിപ്പിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കോവിഡ് പോസിറ്റീവായതിന് ശേഷം വീടിന് സമീപം വീണുകിടക്കുന്ന പിതാവിന് വെള്ളം നല്കാന് ശ്രമിക്കുന്ന മകളും അവരെ തടയുന്ന മാതാവുമാണ് ദൃശ്യങ്ങളില്‍.
ആന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. 50കാരനായ പിതാവ് വിജയവാഡയിലാണ് ജോലിചെയ്യുന്നത്. രോഗം സ്ഥിരീകരിച്ചതോടെ വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. രോഗബാധിതനായതിനാല്‍ വീട്ടിലേക്ക് മാത്രമല്ല സ്വന്തം ഗ്രാമത്തിലേക്കും പ്രവേശനം അനുവദിച്ചില്ല. തുടര്‍ന്ന് ഗ്രാമത്തിന് പുറത്ത് കുടിലില്‍ താമസിച്ച് വരികയായിരുന്നു അദ്ദേഹം.
എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞതോടെ ഇയാളുടെ ആരോഗ്യനില വഷളാകുകയായിരുന്നു. രോഗബാധിതനായ പിതാവ് നിലത്ത് വീണുകിടക്കുന്നത് വിഡിയോയില്‍ കാണാം. 17കാരിയായ മകള്‍ വീണുകിടക്കുന്ന പിതാവിന് വെള്ളം നല്‍കാനായി കുപ്പിയുമായി കരഞ്ഞുെകാണ്ടുപോകുന്നതും മാതാവ് തടയുന്നതുമാണ് വിഡിയോയില്‍. മാതാവിന്റെ എതിര്‍പ്പ് വകവെക്കാതെ മകള്‍ വെള്ളം നല്‍കുന്നതും അലമുറയിട്ട് കരയുന്നതും വിഡിയോയിലുണ്ട്.
ഇയാളെ ചികിത്സിക്കാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ പ്രവേശനം ലഭിച്ചില്ലെന്നും കുടുംബം മുഴുവന്‍ രോഗബാധിതനായതിനാല്‍ അയാളുടെ അടുത്തേക്ക് പോകാമെന്നും വിഡിയോ ചിത്രീകരിച്ചയാള്‍ പറയുന്നത് കേള്‍ക്കാം. അധികം താമസിയാതെ പിതാവ് മരിച്ചതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക