തിരുവനന്തപുരം∙ ലോക്ഡൗൺ മാർഗനിർദേശങ്ങളുമായി സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ അടച്ചിടും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. കൃഷി, ഹോർട്ടികൾച്ചർ, മത്സ്യബന്ധനം, മൃഗസംരക്ഷണമേഖലകൾക്ക് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു മാത്രമേ പ്രവർത്തിക്കാവൂ.
സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണ്ണമായും അടച്ചിടും. ബാങ്ക്, ഇൻഷ്യറൻസ് സ്ഥാപനങ്ങൾ പത്ത് മുതൽ 1 മണി വരെ പ്രവർത്തിപ്പിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സർവ്വീസ് പ്രവർത്തിക്കാം. പെട്രോൾ പമ്പുകളും വർക്ക്ഷോപ്പുകളും തുറക്കാം.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ വൈകുന്നേകം 7.30 വരെ തുറക്കാം. ബേക്കറിയും തുറക്കാം. എന്നാൽ ഹോം ഡെലിവറിമാത്രമേ പാടുള്ളൂ. ചെറിയ നിർമ്മാണ പ്രവർത്തനം അനുവദിക്കും. പൊതുഗതാഗതം പൂർണമായും ഇല്ല. അന്തർ ജില്ലാ യാത്രകള്‍ പാടില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. വിമാന സർവീസും ട്രെയിൻ സർവീസും ഉണ്ടാകും.
അവശ്യ സർവ്വീസിലുള്ള ഓഫീസുകള്‍ മാത്രം പ്രവർത്തിക്കും. ആശുപത്രി വാക്സിനേഷൻ എന്നിവയ്ക്കുള്ള യാത്രക്ക് തടസ്സമില്ല. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവയിൽ നിന്നുള്ള യാത്രക്കും തടസ്സമില്ല. വിവാഹച്ചടങ്ങുകളിൽ പരമാവധി 30 പേരെ മാത്രം പങ്കെടുപ്പിക്കാം, മരണാനന്തര ചടങ്ങിൽ 20 ആളുകൾ മാത്രം. ആരാധാനലയങ്ങളിൽ ആരെയും പ്രവേശിപ്പിക്കരുത് എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ.
രോഗ വ്യാപനം കൈവിട്ട അവസ്ഥയിലാണ് ഒടുവിൽ സംസ്ഥാനം അടച്ച് പൂട്ടലിലേക്ക് നീങ്ങുന്നത്. 9 ദിവസത്തെക്കാണ് സമ്പൂർണ്ണ അടച്ചുപൂട്ടൽ. രണ്ടാം തരംഗത്തിൽ 41, 000ല്‍ അധികം രോഗികളാണ് ദിവസേനെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക