തൃശൂർ: അനധികൃത മദ്യവിൽപനയ്ക്കു പേരുകേട്ട യുവാവിന്റെ വീടും പരിസരവും എക്സൈസ് സംഘം അരിച്ചു പെറുക്കിയെങ്കിലും കാലിക്കുപ്പി പോലും കണ്ടില്ല. വീട്ടു പരിസരത്തു സംശയം തോന്നിയ ഭാഗങ്ങളിൽ അങ്ങിങ്ങായി കുഴിച്ചു നോക്കിയപ്പോൾ പൊങ്ങിവന്നത് യഥേഷ്ടം മദ്യക്കുപ്പികൾ!
ബാറുകളും ബവ്കോ വിൽപനശാലകളും പൂട്ടിയതോടെ ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നു മദ്യം വൻതോതിൽ ഒഴുകുന്നുണ്ട്. അതിർത്തി ചെക്പോസ്റ്റുകളിൽ ഇവ പിടിക്കപ്പെടാതെ കടത്താനും ജില്ലയിലെത്തിച്ച് ഒളിപ്പിക്കാനും വിൽപന നടത്താനും മദ്യക്കടത്തുകാർ സ്വീകരിക്കുന്നതു പല തന്ത്രങ്ങൾ.
കേരളത്തിൽ മദ്യവിൽപനയ്ക്കു വിലക്കു പ്രഖ്യാപിച്ചെങ്കിലും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ മദ്യശാലകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഈ രണ്ടു സംസ്ഥാനങ്ങളിൽ നിന്നും പഴം, പച്ചക്കറി, പലവ്യഞ്ജന സാധനങ്ങൾ കയറ്റാൻ പോകുന്ന ലോറികൾ കേന്ദ്രീകരിച്ചാണു മദ്യക്കടത്തു സുലഭമായി നടക്കുന്നത്.
ലോറികളിൽ രണ്ടോ മൂന്നോ പെട്ടികളിൽ മദ്യം നിറച്ച ശേഷം ബാക്കി ഭാഗം മുഴുവൻ പഴമോ പച്ചക്കറിയോ നിറയ്ക്കും. ഇവ മുഴുവൻ ഇറക്കിയ ശേഷം പരിശോധിക്കൽ എളുപ്പമല്ലെന്നതിനാൽ ചെക്പോസ്റ്റുകളിൽ നിന്നു രക്ഷപ്പെടുകയാണ് കടത്തുകാരുടെ ഉന്നം. എന്നാൽ, സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും കൃത്യമായി പരിശോധിക്കുന്നുണ്ടെന്ന് എക്സൈസും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക