കോവിഡ് ബാധിച്ച അമ്മയ്ക്കായി കാറിനെ ഐസൊലേഷൻ വാർഡ് ആക്കിമാറ്റി മക്കൾ. വീട്ടിൽ നിന്ന് 240 കിലോമീറ്റർ അകലെയുള്ള ആശുപത്രിയുടെ പാർക്കിങ് ഏരിയയിലാണ് കോവിഡ് ബാധിച്ച അമ്മയ്ക്കൊപ്പം മക്കൾ താമസിച്ചത്. 10 ദിവസത്തിന് ശേഷം അമ്മ സുഖം പ്രാപിച്ചു. ഉത്തർപ്രദേശിലെ ലഖിംപുരിലാണ് സംഭവം.
ഏപ്രിൽ 20 ന് ലഖ്നൗവിൽ അമ്മ പാരുളിനൊപ്പം ഡയാലിസിസ് ചികിത്സയ്ക്കെത്തിയതായിരുന്നു പായലും സഹോദരൻ ആകാശ് സിങ്ങും. അമ്മയ്ക്ക് നേരിയ പനിയുണ്ടായിരുന്നു. ആർടിപിസിആർ പരിശോധനയിൽ കോവിഡ് ആണെന്ന് സ്ഥിരീകരിച്ചു.
ഓക്സിജന്റെ അളവ് കുറയാൻ തുടങ്ങിയതോടെ ഡയാലിസിസ് ചെയ്യാൻ കഴിഞ്ഞില്ല. ആശുപത്രിയിൽ ഓക്സിജൻ സൗകര്യമുള്ള കിടക്കകള് ലഭ്യമായിരുന്നില്ല. പിന്നീട് ഇവർക്ക് ലഭിച്ച അഞ്ച് ചെറിയ ഓക്സിജൻ ക്യാനുകളുമായി കാറിനുള്ളിൽ കഴിയാൻ മക്കൾ തീരുമാനിക്കുകയായിരുന്നു. ഓക്സിജന്റെ അളവ് മെച്ചപ്പെട്ടതോടെ ഡയാലിസ് നടത്തി.
ഏപ്രിൽ 23ന് വാടകയ്ക്ക് എടുത്ത കാറിൽ പിതാവ് ഓക്സിജൻ സിലിണ്ടറുമായി എത്തിയെങ്കിലും അദ്ദേഹത്തെ സുരക്ഷിതനാക്കാൻ ഇരുവരും നാട്ടിലേക്ക് തിരിച്ചയച്ചു. കാറിൽ കിടത്തി അമ്മയ്ക്ക് ഓക്സിജൻ നൽകുന്നത് തുടർന്നു.
മക്കൾ മാസ്കുകളും കയ്യുറകളും ധരിച്ചാണ് അമ്മയെ പരിചരിച്ചത്. ഇതിനിടെ ആകാശിലും കോവിഡിന്റെ നേരിയ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. ആകാശും കാറിൽ ഐസൊലേഷനിൽ ആയതോടെ പായൽ ഒറ്റയ്ക്ക് മറ്റെല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തു.
ആകെ 12,000 രൂപയാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. 10 ദിവസത്തോളം കാറിൽ തുടരുന്നതിനാൽ അച്ഛൻ പിന്നീട് കൂടുതൽ പണം എത്തിച്ചു നൽകുകയായിരുന്നു. ഒടുവിൽ ഏപ്രിൽ 24 ന്, രാം മനോഹർ ലോഹിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഒരു കിടക്ക കണ്ടെത്തി.
ചികിത്സയ്ക്ക് ശേഷം ഏപ്രിൽ 30ന് അമ്മയെ ഡിസ്ചാർജ് ചെയ്തു. സോഷ്യൽ മീഡിയയിൽ അഭിനന്ദനം ഏറ്റുവാങ്ങുകയാണ് പായലും സഹോദരൻ ആകാശ് സിങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക