സര്‍ക്കാരിന്റ ഈ മാസത്തെ സൗജന്യഭക്ഷ്യകിറ്റില്‍ പന്ത്രണ്ടിനം സാധനങ്ങള്‍. അതിഥി തൊഴിലാളികള്‍ക്കുള്ള കിറ്റില്‍ അഞ്ചുകിലോ അരിയും ഉള്‍പ്പെടുത്തും. ജീവനക്കാര്‍ക്കിടയില്‍ കോവിഡ് പടരുന്നത് കിറ്റ് തയാറാക്കല്‍ ജോലികളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് സപ്ലൈകോ.
പതിനാലിനം സാധനങ്ങളാണ് വിഷുകിറ്റില്‍ നല്‍കിയത്. ഇതില്‍ നിന്ന് കടുകും സോപ്പും ഒഴിച്ച് പന്ത്രണ്ട് ഇനങ്ങള്‍ നല്‍കാമെന്ന് സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഫോര്‍ട്ടിഫൈഡ് ആട്ട ഉള്‍പ്പെടുത്തും. കുറെ സാധനങ്ങള്‍ സ്റ്റോക്കുണ്ട്. പരിപ്പുവര്ഗങ്ങളും കറിപൗഡറുകളും അധികമായി വാങ്ങണം. വെള്ളിയാഴ്ചയോടെ വിതരണം തുടങ്ങാനാണ് നിര്‍ദേശം. എന്നാല്‍ ജീവനക്കാര്‍ക്കിടയില്‍ കോവിഡ് പടരുന്നത് കിറ്റ് തയാറാക്കല്‍ ജോലി വൈകിക്കുമോയെന്ന ആശങ്കയുണ്ട്. രോഗവ്യാപനം കാരണം ചാവക്കാട് ഡിപ്പോ അടച്ചിട്ടിരിക്കുകയാണ്.
പെരുമ്പാവൂര്‍ ഡിപ്പോ കഴിഞ്ഞദിവസമാണ് ഭാഗികമായി തുറന്നത്. റേഷന്കാര്ഡുടമകള്ക്കായി 85 ലക്ഷവും അതിഥി തൊഴിലാളികള്‍ക്കായി അറുപതിനായിരം കിറ്റുകളുമാണ് തയാറാക്കുന്നത്. അതിഥി തൊഴിലാളികള്‍ക്കുള്ള കിറ്റില്‍ അഞ്ചുകിലോ അരിക്ക് പുറമെ, രണ്ട് കിലോ വീതം ആട്ടയും കടലയും ഒാരോ കിലോ വീതം ഉരുളക്കിഴങ്ങും സാവാളയും നല്‍കും. തിങ്കള്‍ ചൊവ്വ ദിവസങ്ങളിലായി ഇവയുടെ വിതരണം തുടങ്ങും. തൊഴില്‍ വകുപ്പ് മുഖേന ഇവരുടെ ക്യാംപുകളില്‍ കിറ്റ് എത്തിച്ചുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക