ഡല്‍ഹി: കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ദ്ധര്‍. ഗംഗ, യമുന നദികളില്‍ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് വെള്ളത്തിലൂടെയുള്ള കോവിഡ് വ്യാപനത്തെക്കുറിച്ച് ആശങ്ക ഉയർന്നത്.
എന്നാൽ നദികളില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് കോവിഡ് വ്യാപനത്തെ കാര്യമായി ബാധിക്കില്ലെന്നാണ് ഐഐടി-കാണ്‍പൂരിലെ പ്രൊഫസര്‍ സതീഷ് താരെ പറയുന്നത്. അതേസമയം കുടിവെള്ള സ്രോതസുകളായ നദികളിൽ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് ഗൗരവമായ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗംഗയിലോ അതിന്റെ പോഷകനദികളിലോ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് പുതിയ കാര്യമല്ല. പക്ഷെ കഴിഞ്ഞ 10-15 വര്‍ഷമായി ഇത് ഗണ്യമായി കുറഞ്ഞിരുന്നു. മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് മലിനീകരണത്തിലേക്ക് നയിക്കും. വൈറസിന്റെ പ്രഭാവം കാര്യമായിരിക്കില്ല, താരെ പറഞ്ഞു.
മൃതദേഹങ്ങൾ ജലാശയങ്ങളിൽ തള്ളുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിന് പരിശോധനകൾ കർശനമാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഗംഗയിലും അതിന്റെ പോഷക നദികളിലും മൃതദേഹങ്ങൾ വലിച്ചെറിയുന്നത് പ്രദേശത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നതും അപകടകരവുമാണെന്ന് നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ ഡയറക്ടർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക