ദോഹ: ഹമാസ്-ഇസ്രായേല്‍ സേന സംഘര്‍ഷം അതിരൂക്ഷമായി തുടരവെ ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ.
ദോഹയില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഗാസ മുനമ്പിലെ സംഘര്‍ഷം, ശൈഖ് ജറായിലെ കുടിയൊഴിപ്പിക്കല്‍, അല്‍ അഖ്സ പള്ളിയില്‍ നടന്ന ആക്രമണം തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
ഇസ്രായേല്‍ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഉണരേണ്ടതുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. പാലസ്തീനൊപ്പം നില്ക്കുന്നതില് ഖത്തറിനോട് ഹമാസ് നേതാവ് നന്ദി പറഞ്ഞു.
ഇസ്രായേല്‍ ആക്രണണത്തില്‍ 140 പേര് ഇതിനോടകം കൊല്ലപ്പെട്ടു. ഇതില്‍ 39 കുട്ടികളും ഉള്‍പ്പെടുന്നു. അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ് മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിച്ച കെട്ടിടവും ഗാസയില്‍ ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ തകര്‍ന്നു.
അക്രമണങ്ങളില്‍ അന്താരാഷ്ട്ര സമൂഹം ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഹമാസും ഇസ്രായേല്‍ സേനയും ആക്രമണത്തില്‍ നിന്ന് പിന്നോട്ട് പോവണമെന്ന് യുഎന്‍ നിര്‍ദ്ദേശിച്ചു.
അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ് ഓഫീസുകളില്‍ തകര്‍ന്ന സംഭവത്തില്‍ തുര്‍ക്കി പ്രതിഷേധം രേഖപ്പെടുത്തി. ഇസ്രായേലിന്റെ നടപടി അഭിപ്രായ സ്വാതന്ത്രം ഇല്ലാതാക്കലാണെന്നും കൂട്ടക്കൊലകളും യുദ്ധകുറ്റകൃത്യങ്ങളും ഇസ്രായേല്‍ തുടരുകയാണെന്നും തുര്‍ക്കി പ്രസിഡന്റിന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ട്വീറ്റ് ചെയ്തു.
ഇന്നലെ നടന്ന റോക്കറ്റ് ആക്രമണത്തിനു പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു. സംഘര്‍ഷം കനക്കുന്നതില്‍ ബൈഡന് ആശങ്ക രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക