രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരും വകുപ്പുകളും പ്രഖ്യാപിച്ചപ്പോൾ ഏറെ പ്രശംസഏറ്റുവാങ്ങുന്നത് കെ.രാധാകൃഷ്ണന് ദേവസ്വം നൽകിയ തീരുമാനമാണ്. തീരുമാനം വിപ്ലവം ആണെന്നും സാമൂഹ്യപരമായി ചരിത്രമാണെന്നും സംവിധായകൻ ഡോക്ടർ ബിജു ഫെയ്സ്ബുക്കിൽ കുറിച്ചു. ദേവസ്വം, പിന്നാക്കക്ഷേമം, നിയമം എന്നീ വകുപ്പുകളാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും ഈ തീരുമാനം കയ്യടി നേടുകയാണ്.
ഏറെ കാലങ്ങളായി എൽ ഡി എഫ്-യു ഡി എഫ് സർക്കാരുകൾ മാറിമാറി വരുമ്ബോൾ തിരുവിതാംകൂർ മേഖലയിൽ നിന്നുമുളള മുന്നാക്ക സമുദായംഗത്തിനായിരുന്നു ദേവസ്വം വകുപ്പ് ലഭിച്ചിരുന്നത്. ഒരുപക്ഷേ ഇടതുപക്ഷത്തിൻറെ ചരിത്രത്തിലാദ്യമായിരിക്കും പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാൾ ദേവസ്വം മന്ത്രിയാവുന്നത്.
1996ൽ നായനാർ മന്ത്രിസഭയിൽ പിന്നാക്ക ക്ഷേമന്ത്രിയായ കെ രാധാകൃഷ്ണൻ നിലവിൽ സി പി എം കേന്ദ്ര കമ്മിറ്റി അംഗവും ദളിത് ശോഷൻ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡൻറുമാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയമടക്കം ഇനിയും ചർച്ചയാകുമെന്നിരിക്കെയാണ് മുതിർന്ന സി പി എം നേതാവും ജനകീയനുമായ കെ രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയാവുന്നത്.
2001,2006,2011 കാലത്തും ചേലക്കരയുടെ എം എൽ എ ആയ രാധാകൃഷ്ണൻ 2001ൽ ചീഫ് വിപ്പും, 2006 ൽ നിയമസഭാ സ്പീക്കറുമായിരുന്നു. 2016ൽ മത്സരിച്ചില്ലെങ്കിലും ഇത്തവണ വീണ്ടും നറുക്ക് വീഴുകയായിരുന്നു. ദേവസ്വത്തിനൊപ്പം പാർലമെൻററി കാര്യം കൂടിയാണ് രാധാകൃഷ്ണനെ ഏൽപ്പിച്ചിരിക്കുന്നത്. സഭാനാഥനായി പ്രവർത്തിച്ച പരിചയം പാർലമെൻററികാര്യ മന്ത്രിയെന്ന നിലയിൽ രാധാകൃഷ്ണന് മുതൽക്കൂട്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക