ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം ഇക്കൊല്ലം ജൂലായ്യോടെ കുറഞ്ഞേക്കാമെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍ കോവിഡിന്റെ മൂന്നാംതരംഗം പ്രതീക്ഷിക്കുന്നതായും ശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി രൂപവത്കരിച്ച മൂന്നംഗ സമിതി വിലയിരുത്തുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
SUTRA(S-Susceptible, U-Undetected, T-Tested (positive)and Removed Approach) എന്ന രീതി ഉപയോഗിച്ചാണ് സമിതി നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതിന്‍പ്രകാരം മേയ് അവസാനത്തോടെ പ്രതിദിന കേസുകള്‍ 1.5ലക്ഷമാകും. ജൂണ്‍ അവസാനത്തോടെ കോവിഡ് കേസുകള്‍ പ്രതിദിനം ഇരുപതിനായിരമാകുമെന്നും സമിതി പ്രവചിക്കുന്നു.
ഡല്‍ഹി, ഗോവ എന്നിവിടങ്ങളെ കൂടാതെ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന്, കേരളം, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലും രോഗബാധ ഇതിനോടകം ഉച്ചസ്ഥായിയില്‍ എത്തിക്കഴിഞ്ഞതായി മൂന്നംഗ സമിതിയിലെ അംഗവും ഐ.ഐ.ടി. കാണ്‍പുറിലെ പ്രൊഫസറുമായ മഹീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.
തമിഴ്നാട്ടില്‍ മേയ് 29-നും 31-നും ഇടയിലും പുതുച്ചേരിയില്‍ മേയ് 19-20നുമായിരിക്കും രോഗബാധ ഉച്ചസ്ഥായിയില്‍ എത്തുകയെന്നും സമിതി പറയുന്നു. നിലവില്‍ പഞ്ചാബിലും ഹിമാചല്‍ പ്രദേശിലും കേസുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഹിമാചല്‍ പ്രദേശില്‍ മേയ് 24-നും പഞ്ചാബില്‍ മേയ് 22-നും കോവിഡ് കേസുകള്‍ ഉച്ചസ്ഥായിയിലെത്തും.
SUTRA മോഡല്‍ അനുസരിച്ച് ആറു മുതല്‍ എട്ടുമാസത്തിനകം കോവിഡിന്റെ മൂന്നാംതരംഗം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇതിന്റെ ആഘാതത്തെ നിയന്ത്രിക്കാന്‍ സാധിക്കും. മൂന്നാം തരംഗം വ്യാപകമാവില്ലെന്നും വാക്സിനേഷന് വഴി പ്രതിരോധശേഷി കൈവരിച്ചതിനാല്‍ ഒരുപാട് ആളുകള്‍ക്ക് രോഗം ബാധിക്കില്ലെന്നും പ്രൊഫ. അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ മാസം വരെ മൂന്നാംതരംഗം ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക