കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മകന് ജിയോഫ്രെഡ് മരിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍ റാഫേല്‍ ഭാര്യ സോജയോട് പറഞ്ഞു,
‘റാല്‍ഫ്രെഡിന് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങിവരാനാവില്ല. അവനും നമ്മെ വിട്ടു പോകും’. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മേയ് 14-ന് റാല്‍ഫ്രെഡും യാത്രയായി. ഇരുപത്തിനാല് വയസ്സായിരുന്നു ഇവര്‍ക്ക്.
ഒരാള്‍ ചിരിച്ചാല്‍ മറ്റെയാളും ചിരിക്കും, ഒരാള്‍ക്ക് സങ്കടം വന്നാല്‍ മറ്റെയാളും വേദനിക്കും- ഇരട്ടകളായിരുന്ന അവരുടെ പ്രത്യേകതയാണത്.
ഒരുമിച്ച് തങ്ങളുടെ ലോകത്തേക്ക് കടന്നുവന്ന കുഞ്ഞുങ്ങള്‍ രോഗബാധിതരായി ആശുപത്രിയിലേക്ക് ഒരുമിച്ച് യാത്രയാകുമ്പോഴും അവര്‍ ഒരുമിച്ച് തന്നെ മടങ്ങി വരുമെന്ന് ആ അച്ഛനും അമ്മയ്ക്കും തീര്‍ച്ചയായിരുന്നു.
ഒരുമിച്ച് തന്നെ അവര്‍ വീട്ടിലേക്ക് മടങ്ങിയെത്തി പക്ഷെ മറ്റൊരു ലോകത്തേക്ക് യാത്രയായതിന് ശേഷം!
ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശികളായ ജിയോഫ്രെഡ് വര്‍ഗീസ് ഗ്രിഗറിക്കും റാല്‍ഫ്രെഡ് ജോര്‍ജ് ഗ്രിഗറിക്കും ഏപ്രില്‍ 24-നാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ഗുരുതരമായതിനെ തുടര്‍ന്ന് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഴ്ചയിലും ഒരേ പോലെയായിരുന്ന ഇവര്‍ ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും സമാനത പുലര്‍ത്തിയിരുന്നു. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം ഹൈദരാബാദില്‍ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. 1997 ഏപ്രില്‍ 23-നായിരുന്നു ഇവരുടെ ജനനം.
കൂടുതല്‍ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ക്കായി കൊറിയയിലോ ജര്‍മനിയിലോ ജോലി തേടി പോകാനുള്ള പദ്ധതിയിലായിരുന്നു ഇവരെന്ന് അച്ഛന് ഗ്രിഗറി റെയ്മണ്ട് റാഫേല്‍ പറഞ്ഞു.
അവരുടെ വിദ്യാഭ്യാസത്തിനായി തങ്ങള്‍ ചെലവഴിച്ച പണവും അവര്‍ക്ക് നല്കിയ സന്തോഷവും ഇരട്ടിയായി മടക്കിത്തരണമെന്നായിരുന്നു അവരുടെ ആഗ്രഹം. റാഫേല്‍ കൂട്ടിച്ചേര്‍ത്തു. അധ്യാപകരായിരുന്ന റാഫേലിനും ഭാര്യ സോജയ്ക്കും നെല്‍ഫ്രെഡ് എന്ന മറ്റൊരു മകന് കൂടിയുണ്ട്.
വീട്ടില്‍തന്നെ ചികിത്സയില്‍ തുടരുന്നതിനിടെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതോടെ ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് നെഗറ്റീവായതോടെ കോവിഡ് വാര്‍ഡില്‍ നിന്ന് സാധാരണ ഐ.സി.യുവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു.
എന്നാല്‍ രണ്ട് ദിവസം കൂടി കോവിഡ് വാര്‍ഡില്‍ നിരീക്ഷിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം ഡോക്ടര്‍മാര്‍ അംഗീകരിച്ചു. മേയ് 13-ന് ആരോഗ്യനില വഷളായി. അന്ന് വൈകി ജിയോഫ്രെഡ് മരിച്ചു, മണിക്കൂറുകള്‍ക്ക് ശേഷം റാല്‍ഫ്രെഡും.
പ്രതികരിക്കാൻ ഇവിടെ എഴുതുക