ജറുസലേമിലെ അഖ്സ പള്ളിയിൽ പലസ്തീനികളും ഇസ്രയേൽ പൊലീസും തമ്മിൽ ഈ മാസമുണ്ടായ ഏറ്റുമുട്ടലാണ് ഇപ്പോൾ നടക്കുന്ന ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന്റെ തുടക്കം.
ഈ സാഹചര്യത്തിൽ, അഖ്സ പള്ളി ബോംബിടാൻ ശ്രമിച്ച ഇസ്രായേൽ സൈന്യത്തിന്റെ ഹെലികോപ്റ്റർ ഹമാസ് തകർക്കുന്ന ദൃശ്യം എന്ന തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്. പറന്നുകൊണ്ടിരിക്കെ തീ പിടിച്ച ഒരു ഹെലികോപ്റ്റർ തകർന്നുവീഴുന്നതാണ് വീഡിയോയിലെ ദൃശ്യം.
https://www.facebook.com/100019240873281/videos/810905219560833/
എന്നാൽ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ വീഡിയോക്കൊപ്പമുള്ള വാദം തെറ്റാണെന്ന് തെളിഞ്ഞു. ഈ വീഡിയോ വടക്കൻ സിറിയയിൽ നിന്നുള്ളതാണ്. സിറിയൻ വ്യോമസേനയുടെ ഹെലികോപ്റ്റർ അക്രമകാരികൾ വെടിവെച്ചിടുന്നതിന്റെ ദൃശ്യമാണ് വീഡിയോയിൽ കാണുന്നത്.
പ്രചാരത്തിലുള്ള വീഡിയോ റഷ്യൻ സെർച്ച് എഞ്ചിനായ യാൻഡക്സിന്റെ സഹായത്തോടെ ഞങ്ങൾ റിവേഴ്സ് ഇമേജ് തിരച്ചിൽ നടത്തിയപ്പോൾ 2020-ലെ നിരവധി മാധ്യമ വാർത്തകളിൽ ഇതേ വീഡിയോ കാണാൻ സാധിച്ചു.
“ദി ടെലിഗ്രാഫ് ” ഫെബ്രുവരി 11, 2020-ൽ അവരുടെ യൂട്യൂബ് ചാനലിൽ ഇതേ വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. ഈ വീഡിയോയുടെ അടിക്കുറിപ്പ് പ്രകാരം ദൃശ്യങ്ങൾ സിറിയയിൽ നിന്നുള്ളതാണ്.
അമേരിക്കൻ ന്യൂസ് ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിന്റെ വാർത്ത പ്രകാരം വടക്കൻ ഇസ്രായേലിലെ ഇഡ്ലിബ് പ്രവിശ്യയിൽ വിമത നിയന്ത്രണത്തിലുള്ള അവസാനത്തെ പ്രദേശവും പിടിച്ചടക്കാൻ ശ്രമിച്ച സിറിയൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ വിമതർ വെടിവെച്ചിടുകയായിരുന്നു. സംഭവത്തിൽ ഹെലികോപ്റ്ററിന്റെ ക്രൂ അംഗങ്ങളും നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.
അതിനാൽ പ്രചാരത്തിലുള്ള വീഡിയോ പഴയതാണെന്നും ഇസ്രായേൽ – പലസ്തീൻ സംഘർഷവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക