മന്ത്രിമാരുടെ വസതികളും വാഹനങ്ങളുടെ നമ്പരും സംബന്ധിച്ചുള്ള തീരുമാനം ഇന്നുണ്ടാകും. പതിമൂന്നാം നമ്പര്‍ വാഹനവും മന്മോഹന്ബംഗ്്ളാവും ആരു ഏറ്റെടുക്കും എന്നതിലാണ് ആകാംക്ഷ. കഴിഞ്ഞ ദിവസം താല്‍ക്കാലിക നമ്പരാണ് മന്ത്രി വാഹനങ്ങള്‍ക്ക് നല്‍കിയത്.
ആകെയുള്ള 21 മന്ത്രിമാരില്‍ 13 ആം നമ്പര്‍ വാഹനവും മന്‍മോഹന്‍ബംഗ്ലാവും ആരെടുക്കും എന്നുള്ളതാണ് പൊതുഭരണ വകുപ്പില്‍ ഉയര്‍ന്ന ചോദ്യം. ഇതുവരെയും ഒരു മന്ത്രിയും ഇക്കാര്യത്തില്‍ താല്പര്യം പ്രകടിപ്പിച്ചില്ലെന്നതാണ് ലഭിക്കുന്ന സൂചന.
പതിമൂന്നു നിര്‍ഭാഗ്യ നമ്പരും മന്മോഹന് ബംഗ്ലാവ് രാശിയില്ലാത്ത വസതിയെന്നുമാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ കഴിഞ്ഞ തവണ 13 ആം നമ്പര്‍ വാഹനം ഏറ്റെടുക്കാന്‍ മന്ത്രി തോമസ് ഐസക് തയ്യാറായിരുന്നു.
മാത്രമല്ല രാശിയില്ലാത്ത കെട്ടിടമെന്നു പേരുകേട്ട മന്മോഹന് ബംഗ്ലാവും ഐസക് ഔദ്യോഗിക വസതിയാക്കുകയും ചെയ്തിരുന്നു. ഇത്തവണ ഐസകിനു സീറ്റും കിട്ടിയില്ല.
ഇത്തവണ ടൂറിസം വകുപ്പ് കൈമാറിയ വാഹനങ്ങളില്‍ 13 ആം നമ്പര്‍ വാഹനം ഇല്ലായിരുന്നു. താല്‍ക്കാലിക നമ്പര്‍ കിട്ടിയവരില്‍ നിന്നു ആവശ്യമുണ്ടായാല്‍ 13 ആം നമ്പര്‍ നല്‍കാനാണ് തീരുമാനം.
ഇന്നു വാഹനങ്ങളുടേയും ഔദ്യോഗിക വസതിയുടെ കാര്യത്തിലും തീരുമാനമുണ്ടാകും. താല്‍ക്കാലിക നമ്പര്‍ പതിച്ച വാഹനങ്ങളിലാണ് കഴിഞ്ഞദിവസം സത്യപ്രതിഞജ കഴിഞ്ഞയുടന്‍ മന്ത്രിമാര്‍ സഞ്ചരിച്ചത്.
സിപിഐ മന്ത്രിമാര്‍ നേരത്തെ ഉപയോഗിച്ച വസതികള്‍ ഇപ്പോഴത്തെ മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ 20മന്ത്രിമാരില്‍ നിന്നു എണ്ണം 21ലേക്ക് ഉയര്‍ന്നതോടെ ഒരു വസതി അധികം കണ്ടെത്തേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക