ന്യൂഡല്‍ഹി: ഡിഎല്‍എഫ് കൈക്കൂലി കേസില്‍ മുന്‍ റെയില്‍വേ മന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ ലാലു പ്രസാദ് യാദവിന് സിബിഐ ക്ലീന്‍ ചിറ്റ് നല്കി. റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍ ഡിഎല്‍എഫ് ഗ്രൂപ്പിനും ലാലു പ്രസാദ് യാദവിനുമെതിരെ ഉയര്‍ന്ന ആരോപണത്തില്‍ 2018 ജനുവരിയിലാണ് സിബിഐയുടെ സാമ്ബത്തിക കുറ്റകൃത്യ ബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
മുംബയിലെ ബാന്ദ്രയില്‍ റെയില്‍വേ ഭൂമി പാട്ട പദ്ധതിയുടെയും, ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് പദ്ധതിയുടെ നവീകരണവുമായും ബന്ധപ്പെട്ട് ഡിഎല്‍എഫ് ഗ്രൂപ്പ് ലാലു പ്രസാദ് യാദവിന് കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം. ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങളായ തേജസ്വി യാദവ്, ചന്ദ യാദവ്, രാഗിണി ലാലു എന്നിവര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.
രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ശേഷവും ലാലു പ്രസാദിനെതിരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും, അതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക