”എന്നോട് ക്ഷമിക്കണം, എനിക്ക് പേടിയാകുന്നു…”ഈ വാക്കുകള്‍ ലൂസിയാനയില്‍ 2019മെയ് പത്തിന് മരിച്ച കറുത്ത വര്‍ഗ്ഗക്കാരനായ റൊണാള്‍ഡ് ഗ്രീനിന്റേതാണ്. ലൂസിയാനയിലെ നിയമപാലകരായ വെളുത്ത വര്‍ഗ്ഗക്കാര്‍ക്കു മുന്പില് അലറിക്കരഞ്ഞുകൊണ്ടാണ് ഗ്രീന്‍ തന്നോട് ക്ഷമിക്കാന്‍ പറയുന്നത്.
പിന്നീട് തനിക്ക് പേടിയാകുന്നുണ്ടെന്നും കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. കുറച്ചു നിമിഷങ്ങള്‍ക്കകം ക്രൂരമായ പോലീസ് അതിക്രമത്തില്‍ കറുത്ത വര്‍ഗക്കാരാനായ ഗ്രീന്‍ കൊല്ലപ്പെടുകയായിരുന്നു.
എന്നാല്‍ പുറം ലോകം അറിയാത്ത സംഭവത്തിന്റെ വീഡിയോയാണ് റോബര്‍ട്ട് ഗ്രീന്‍ എന്ന 49 കാരനായ ബാര്‍ബര്‍ വെളുത്ത വര്‍ഗ്ഗക്കാരായ പോലീസുകാരില്‍ നിന്ന് നേരിട്ട അനുഭവങ്ങളുടെ സാക്ഷ്യമായി ഇപ്പോള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
അസോസിയേറ്റഡ് പ്രസ്സാണ് ഈ വീഡിയോ പുറത്തുവിട്ടത്. ബോഡി ക്യാമറയും ഡാഷ് ക്യാമറയുമാണ് സംഭവത്തിന്റെ തെളിവുകളായി ഇപ്പോള്‍ പുറത്തുവന്നത്.
ഗ്രീനിനെതിരെ നടന്ന വംശീയ അതിക്രമങ്ങള്‍ വ്യക്തമാക്കുന്നതാണ് ക്യാമറാ ദൃശ്യങ്ങള്‍. വൈദ്യുതാഘാത മേല്‍പ്പിക്കുക, വലിച്ചിഴ്ക്കുക, ശ്വാസം മുട്ടിയ്ക്കുക, മര്‍ദ്ദിക്കുക എന്നിങ്ങനെ എല്ലാ വിധത്തിലുള്ള അതിക്രമങ്ങളും വെളുത്ത വര്‍ഗക്കാരായ പോലീസുകാര്‍ ഗ്രീനിനെതിരെ പ്രയോഗിക്കുന്നുണ്ട്.
ജോര്‍ജ് ഫ്ളോയിഡിന്റെ ദാരുണ മരണത്തിന് ഒരു വര്‍ഷം തികയുമ്പോഴാണ് ഫ്ളോയിഡിനെപ്പോലെ തന്നെ അതിക്രമങ്ങള്‍ക്ക് വിധേയമായി മരിച്ച ഗ്രീനിന്റെ കഥ പുറംലോകത്തെത്തുന്നത്.
വെള്ളുത്തവര്ഗ്ഗക്കാര് മാത്രം അടങ്ങിയ പോലീസ് സംഘം ഗ്രീനിനെ തോക്കെടുത്ത് ഭയപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എന്നോട് ക്ഷമിക്കണം എനിക്ക് പേടിയാകുന്നുവെന്ന് ഗ്രീന്‍ അലറിക്കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. എന്നാല്‍ ഇതുമുഖവിലയ്ക്കെടുക്കാതെ പോലീസ് സംഘം ഗ്രീനിനെ മല്‍പ്പിടുത്തതിലൂടെ നിലത്തു വീഴ്ത്തുന്നു.
ശ്വാസംമുട്ടിക്കുന്ന വിധത്തില്‍ കഴുത്തില്‍ മുറുക്കി പിടിക്കുകയും മുഖത്തേക്ക് ഇടിയ്ക്കുകയും ചെയ്യുന്നുണ്ട്. നിലത്ത് കിടത്തി വലിച്ചിഴയ്ക്കുന്ന ഗ്രീനിന്റെ കണങ്കാലില്‍ ചങ്ങലയിട്ടതായും കാണുന്നു.
കൈകളില്‍ വിലങ്ങണിഞ്ഞു കിടക്കുന്ന റോബര്‍ട്ട് ഗ്രീനിനെ വീണ്ടും വൈദ്യുതാഘാത മേല്‍പ്പിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാവുന്നതാണ്.
ഒമ്പത് മിനുട്ടോളം വിങ്ങിക്കൊണ്ട് മുഖം നിലത്തേക്ക് താഴ്ത്തി ഗ്രീന്‍ കിടക്കുന്നുണ്ട്. പിന്നീട് പോലീസ് ഉദ്യോഗസ്ഥര്‍ കൈകളില്‍ നിന്ന് രക്തം തുടയ്ക്കുന്നതും കാണാം.
അതിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയില്‍ ശ്വാസം മുട്ടിച്ചെന്നും നിയന്ത്രണത്തിലാക്കുന്നതിനിടെ താഴെ വീഴ്ത്തിയതായും പിന്നീട് രക്തം ചര്‍ദ്ദിച്ചതായും വിശദീകരിച്ച് പറയുന്നുണ്ട്. പെട്ടെന്ന് അയാള്‍ നിശ്ചലനായിരിക്കുന്നുവെന്നുമാണ് പോലീസുകാരന് അറിയിക്കുന്നത്.
എന്നാല്‍ പോലീസ് ഭാഷ്യം മറ്റൊന്നാണ്. ഇനിയും വ്യക്തമാക്കാത്ത ട്രാഫിക്ക് നിയമലംഘനത്തെ തുടര്‍ന്ന് ഗ്രീനിന്റെ കാറിനെ പിന്തുടരുകയായിരുന്നു പോലീസ്. ഇതിനിടെ കാര്‍ മരത്തില്‍ ഇടിയ്ക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് ഗ്രീന്‍ മരണപ്പെടുകയുമായിരുന്നുവെന്നാണ് യു എസ് പോലീസ് നല്കുന്ന വിശദീകരണം. 2020ല്‍ മെയില്‍ തന്നെ റോബര്‍ട്ട് ഗ്രീനിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
പോലീസ് നടപടിയാണ് രക്തം ഛര്‍ദ്ദിക്കാനും ഹൃദയാഘാതം വരാനും ഇടയാക്കിയതെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
ഗ്രീനിന്റെ വാഹനം ഇടിച്ചതിന് തെളിവില്ലെന്നും ഗ്രീനിന്റെ കാറില്‍ എയര്ബാഗുകളുണ്ടായിരിന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. തലയില്‍ വലിയ ക്ഷതമേറ്റതിന്റെ പാടുകളുണ്ട്. എന്നാല്‍ അത് കാറപകടത്തിലുണ്ടായ മുറിവുകളല്ലെന്ന് വ്യക്തമായതായി അവര്‍ അന്നു തന്നെ വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക