ഭുവനേശ്വർ∙ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘യാസ്’ തീവ്രചുഴലിക്കാറ്റായി മാറി. ബുധനാഴ്ച രാത്രിയോടെ ഒഡീഷ തീരംവഴി കരയിലെത്തുമെന്നാണ് പ്രവചനം. ഒഡീഷ, ബംഗാള്‍ തീരങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കേരളത്തില്‍ പരക്കെ മഴ ലഭിച്ചേക്കും. ഒഡീഷ, ബംഗാള്‍ , ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരുമായും ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണറുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.
ഒഡീഷയിലെ ബാലസോറിന് സമീപം ബുധനാഴ്ച രാത്രി പത്തുമണിയോടെ അതിതീവ്ര ചുഴലിക്കാറ്റായി യാസ് തീരം തൊടുമെന്നാണു മുന്നറിയിപ്പ്. മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗതയാണു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കരയിൽ കയറിയതിനുശേഷം ബിഹാറും കടന്നു റാഞ്ചി ലക്ഷ്യമാക്കി നീങ്ങി പുതുക്കെ ശക്തി കുറയും. ഒഡീഷയോട് അതീവ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി.
പൂരി, ജഗല്‍സിംഗപുര്‍ കട്ടക്, ബാലസോര്‍ തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ബംഗാളിലും സിക്കിമിലും കനത്ത മഴയുണ്ടാകും. രാത്രി മുതല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിലും പ്രകടമാവും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴ ലഭിക്കും. മലയോരങ്ങളിലും തീരദേശങ്ങളിലും വ്യാഴാഴ്ചവരെ ഒരുപോലെ മഴയുണ്ടാകുമെന്നാണു പ്രവചനം. തൊട്ടുപിന്നാലെ വെള്ളിയാഴ്ചയോടെ കാലവര്‍ഷം എത്താനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക