തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷൻ മുൻഗണനയിൽ 11 വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. വിദേശത്തേക്ക് ജോലി-പഠനാവശ്യങ്ങൾക്കായി പോകുന്നവരെക്കൂടി ഉൾപ്പെടുത്തിയാണ് മുൻഗണനാ വിഭാഗം പുതുക്കിയത്.
ഭക്ഷ്യ സിവിൽ സപ്ലൈസ് വിഭാഗത്തിലെ ഫീൽഡ് സ്റ്റാഫ്, എഫ്സിഐയുടെ ഫീൽഡ് സ്റ്റാഫ്, പോസ്റ്റൽ വകുപ്പിലെ ഫീൽഡ് സ്റ്റാഫ്, സാമൂഹ്യനീതി വകുപ്പിലെ ഫീൽഡ് സ്റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീൽഡ് സ്റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീൽഡ് സ്റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീൽഡ് സ്റ്റാഫ്, എസ്എസ്എൽസി, എച്ച്എസ്സി, വിഎച്ച്എസ്സി തുടങ്ങിയ പരീക്ഷാ മൂല്യനിർണയ ക്യാംപിൽ നിയമിച്ച അധ്യാപകർ, പോർട്ട് സ്റ്റാഫ്, വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്ന വാക്സിനേഷൻ നിർബന്ധമുള്ളവർ, കടൽ യാത്രക്കാർ എന്നീ 11 വിഭാഗങ്ങളിലുള്ളവരേയാണ് വാക്സിനേഷൻറെ മുൻഗണനാ വിഭാഗത്തിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
32 വിഭാഗങ്ങളിലുള്ളവരെ കോവിഡ് മുന്നണി പോരാളികളായി പരിഗണിച്ച് 18 വയസ് മുതൽ 45 വയസുവരെ പ്രായമുള്ള മുൻഗണനാ വിഭാഗത്തിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. എങ്കിലും കൂടുതൽ വിഭാഗക്കാരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നാവശ്യമുയർന്നു. ഇതിന്റെയടിസ്ഥാനത്തിൽ സംസ്ഥാനതല കമ്മിറ്റി യോഗം കൂടി നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് 11 വിഭാഗക്കാരെക്കൂടി ഉൾപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക