സംസ്ഥാനത്ത് പരക്കെ കനത്ത മഴ. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം,വയനാട്,കാസര്‍കോട് ഒഴികെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ ശക്തമായതിനെ തുടർന്ന് ജലനിരപ്പ് പരമാവധി സംഭരണശേഷിക്ക് അടുത്തെത്തിയതിനാല്‍ ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു.
പരമാവധി 456.60 മീറ്റര്‍ സംഭരണശേഷിയുള്ള ഡാമിന്റെ നിലവിലെ ജലനിരപ്പ് 455 മീറ്റര്‍ ആണ്. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
കേരളത്തില്‍ പല ജില്ലകളിലും കനത്ത മഴ തുടരുന്നു. പത്തനംതിട്ടയിലെ കുറുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ കോസ്വേകളില്‍ ജലനിരപ്പുയര്‍ന്നു.
പമ്പയിലും ജലനിരപ്പ് ഉയരുകയാണ്. തിരുവനന്തപുരം, എറണാകുളം, കോട്ടയം ജില്ലകളില്‍ രാത്രി തുടങ്ങിയ മഴ തുടരുകയാണ്.
തൃശൂരിലും കോഴിക്കോട്ടും കൊല്ലത്തും രാത്രി കനത്ത മഴ പെയ്തെങ്കിലും ഇപ്പോള്‍ കുറവുണ്ട്. പാലക്കാട്ടും കണ്ണൂരും ഇടുക്കിയിലും ചാറ്റല്‍ മഴയുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ ശക്തമായ മഴ കോട്ടയം ജില്ലയില്‍ തുടരുന്നു. തിരുവാതിക്കലില്‍ വീശിയടിച്ച കാറ്റില്‍ വന്‍ ആല്‍മരം കടപുഴകി വീണു.
മൂന്ന് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. കുട്ടികളുള്‍പ്പെടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മലയോര മേഖലയിലും മഴ ശക്തമായി തുടരുന്നു. ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക