ന്യൂഡൽഹി∙ കോവിഡ് മൂലം രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസവും സ്റ്റൈപൻഡും പത്ത് ലക്ഷം രൂപയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 18 വയസ്സ് പൂർത്തിയാകുമ്പോൾ മുതലാണ് പ്രതിമാസം സ്റ്റൈപൻഡ് ലഭിക്കുക. 23 വയസ്സാകുമ്പോൾ 10 ലക്ഷം രൂപയും പിഎം കെയറിൽനിന്നും നൽകും. 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതിയിലും ഉൾപ്പെടുത്തും.
കുട്ടിയുടെ പേരിൽ 10 ലക്ഷം രൂപ നിക്ഷേപിക്കും. ഈ തുകയിൽനിന്നായിരിക്കും ഉപരിപഠനത്തിനിടെയുള്ള വ്യക്തിഗത ആവശ്യങ്ങൾക്കായി സ്റ്റൈപൻഡ് ലഭ്യമാക്കുന്നത്. 23 വയസ്സ് പൂർത്തിയാകുന്നതോടെ വ്യക്തിഗത ആവശ്യത്തിനോ തൊഴിൽ ആവശ്യത്തിനോ ഈ 10 ലക്ഷം രൂപ പിൻവലിക്കാം. പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ, സ്വകാര്യ സ്കൂളിലോ പ്രവേശനം ഉറപ്പാക്കും. സ്വകാര്യ സ്കൂളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികളുടെ ഫീസ് പിഎം കെയറിൽനിന്നും അനുവദിക്കും.+
യൂണിഫോം, പുസ്തകങ്ങൾ എന്നിവയ്ക്കുള്ള തുകയും അനുവദിക്കും. 11 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് അടുത്തുള്ള സൈനിക് സ്കൂളിലോ നവോദയ വിദ്യാലയത്തിലോ പ്രവേശനം നൽകും. ഉപരിപഠനത്തിന് വിദ്യാഭ്യാസ വായ്പ എടുത്താൽ അതിന്റെ പലിശ പിഎം കെയറിൽനിന്ന് അടയ്ക്കുന്നതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക