രണ്ട് കിലോഗ്രാം സിന്തറ്റിക് ഒപിയോയിഡ് ഫെന്റനൈലുമായി ഇരുപത്തിനാലുകാരി പിടിയിൽ. യുഎസിലെ ഡുർഹാം കൗണ്ടി പൊലീസാണ് കാരെൻ ഗാർഷ്യ യുകേഡ എന്ന യുവതിയെ പിടികൂടിയത്. കാറിൽ നാല് വയസ്സുള്ള മകളുമായി സഞ്ചരിക്കുന്നതിനിടയിലാണ് കാരെൻ പിടിയിലാകുന്നത്.
പത്ത് ലക്ഷം പേരെയെങ്കിലും കൊല്ലാൻ ശേഷിയുള്ള ലഹരിമരുന്നാണ് കാരെൻ കൈവശം വെച്ചിരിക്കുന്നതെന്നാണ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നത്. മോർഫിന്‍ സമാനമായ സിന്തറ്റിക് ഒപിയോയിഡ് ഫെന്റനൈൽ അതിനേക്കാൾ നൂറ് മടങ്ങ് ശേഷിയുള്ളതാണെന്നും ഡിഇഎ പറയുന്നു.
മെയ് 25 നാണ് കാരെൻ യുകേഡയെ അറസ്റ്റ് ചെയ്യുന്നത്. ഇവരുടെ നാല് വയസ്സുള്ള മകളെ ബന്ധുവിന്റെ സംരക്ഷണയിൽ വിട്ടിരിക്കുകയാണ് പൊലീസ്. മയക്കുമരുന്ന് കള്ളക്കടത്ത്, കുട്ടികളെ ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് യുവതിക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
മോർഫിന്‍ സമാനമായ സിന്തറ്റിക് ഒപിയോയിഡ് മോർഫിനേക്കാൾ 50 മുതൽ നൂറ് മടങ്ങ് വരെ ശേഷിയുള്ളതാണ്. നിയമപരമായി ഡോക്ടർമാരുടെ നിർദേശപ്രകാരം ഉപയോഗിക്കുന്നതാണിത്. ഒരു കിലോഗ്രാം ഉപയോഗിച്ച് അഞ്ച് ലക്ഷം പേരെ വരെ കൊല്ലാൻ ശേഷിയുണ്ട് ഇതിന്. ഫെന്റനൈലിന്റെ മൂന്ന് മൈക്രോഗ്രാം ഡോസ് ശരാശരി വലുപ്പമുള്ള ആളെ കൊല്ലാൻ പ്രാപ്തമാണ്.
2021 ൽ യുഎസിൽ നിരവധിയിടങ്ങളിൽ നിന്നാണ് അനധികൃത സിന്തറ്റിക് ഒപിയോയിഡ് ഫെന്റനൈൽ പിടികൂടിയത്. മുൻ വർഷത്തേക്കാൾ ഇതിന്റെ ഉപയോഗം പതിന്മടങ്ങ് കൂടിയതായാണ് റിപ്പോർട്ടുകൾ. ഉപയോക്താക്കൾക്ക് വളരെ വേഗത്തിൽ അടിമകളാകാൻ കഴിയുന്ന വളരെ ശക്തമായ ഒപിയോയിഡാണിതെന്ന് വിദഗ്ധർ പറയുന്നു.
കഠിനമായ വേദനയ്ക്ക് മിതമായ ചികിത്സയ്ക്കുള്ള വേദനാസംഹാരിയായാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ അമേരിക്കയിൽ 2010 മുതൽ 2017 വരെയുള്ള കാലയളവിൽ ഫെന്റനൈൽ ഉൾപ്പെട്ട അമിത മരണങ്ങളുടെ എണ്ണം 14.3 ശതമാനത്തിൽ നിന്ന് 59.8 ശതമാനമായി ഉയർന്നതായി പഠനങ്ങൾ പറയുന്നു.
ഫെന്റനൈൽ ശരീരത്തിനുള്ളിൽ അതിവേഗം പ്രവർത്തിക്കുകയും മറ്റ് മരുന്നുകളേക്കാൾ വേഗത്തിൽ ശ്വാസകോശ സംബന്ധമായ അസുഖത്തിനും മരണത്തിനും കാരണമാവുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക