കൊല്ലം: വിലാപ യാത്രയ്ക്ക് 25 ആംബുലൻസുകൾ ഒന്നിച്ച് നിരത്തിലിറക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഒരുമിച്ച് സൈറൺ മുഴക്കി വിലാപ യാത്ര നടത്തിയതിനാണ് കേസെടുത്തത്.
വാഹനാപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശിയായ ആംബുലൻസ് ഡ്രൈവറുടെ മൃതദേഹവുമായാണ് ഇരുപത്തിയഞ്ചോളം ആംബുലൻസുകൾ റോഡിലൂടെ സൈറൺ മുഴക്കി വിലാപ യാത്ര നടത്തിയത്.
വിലാപയാത്രയുടെ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ കൊട്ടാരക്കര പൊലീസാണ് കേസെടുത്തത്. 13 ആംബുലൻസ് ഡ്രൈവർമാർക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തിരിക്കുന്നത്.
കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനാണ് കേസ്. ഗതാഗത നിയമലംഘനത്തിന് ആംബുലൻസുകൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.
കൊട്ടാരക്കര സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ ഉണ്ണിക്കുട്ടൻ ഉൾപ്പെടെ നാല് പേർ കഴിഞ്ഞ ദിവസം കരീലക്കുളങ്ങരയിലുണ്ടായ അപകടത്തിൽ മരണപ്പെട്ടിരുന്നു.
ഉണ്ണിക്കുട്ടന്റെ മൃതദേഹം കൊട്ടാരക്കരയിലേക്ക് കൊണ്ടു വരുമ്പോഴാണ് കൂട്ടത്തോടെ സൈറൺ മുഴക്കി ആംബുലൻസുകൾ അകമ്പടി പോയത്.
രോഗികൾ ഉള്ളപ്പോഴോ അത്യാവശ്യഘട്ടങ്ങളിൽ സഞ്ചരിക്കുമ്പോഴോ മാത്രമേ ആംബുലൻസുകൾ സൈറൺ മുഴക്കാൻ പാടുള്ലൂവെന്നാണ് നിയമം. ഈ നിയമം ലംഘിച്ചുകൊണ്ടാണ് ആംബുലൻസുകൾ നിരത്തിലിറങ്ങിയത്. വിലാപയാത്രയിൽ പങ്കെടുത്തവർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക