ഹൈദരാബാദ്: വീട്ടുകാർ ബന്ധത്തെ എതിർത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളിൽ ഒരാൾ മരിച്ചു. പതിനേഴുകാരനായ കുട്ടിയാണ് മരിച്ചത്. പങ്കാളിയായ പത്തൊമ്പതുകാരി രക്ഷപ്പെട്ടു. ഹൈദരാബാദിലാണ് സംഭവം.
റിപ്പോർട്ടുകൾ അനുസരിച്ച് പത്തൊമ്പതുകാരിയായ നീലിമ എന്ന യുവതിയും മരിച്ച കൗമാരക്കാരനും തമ്മിൽ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. നീലിമ പാർട് ടൈം ജോലിക്കാരിയാണ്.
കൗമാരക്കാരൻ വിദ്യാർഥിയും. ബന്ധത്തിന് വീട്ടുകാർ എതിര് നിന്നതോടെ വീട് വിട്ടിറങ്ങിയ ഇരുവരും യൂസഫ്ഗുഡയിൽ ഒരു വാടകവീടെടുത്ത് ഒരുമിച്ച് കഴിഞ്ഞ് വരികയായിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച് ‘ഒരുമാസം മുമ്പ് ഇരുവരും ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായിരുന്നു. എന്നാൽ വീട്ടുകാർ ഈ തീരുമാനം എതിർത്തു. ഇതോടെയാണ് ഇവർ വാടകയ്ക്ക് മുറിയെടുത്ത് മാറിയത്.
രണ്ട് ദിവസം മുമ്പ് ഇതേകാര്യത്തെച്ചൊല്ലി തർക്കിച്ച പങ്കാളികൾ ജീവനൊടുക്കാൻ തീരുമാനിക്കുകായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പിന്നാലെയാണ് സീലിംഗിലെ ഹുക്കിൽ കുരുക്കിട്ട് തൂങ്ങിമരിക്കാൻ തീരുമാനിച്ചത്. എന്നാല്‍ ഹുക്ക് പൊട്ടി താഴെവീണ നീലിമ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. പങ്കാളി മരിക്കുകയും ചെയ്തു.
താഴെ വീണ നീലിമ സഹായം തേടി അയല്‍വാസികളെ സമീപിച്ചിരുന്നു. എന്നാൽ സംശയം തോന്നിയ അവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തിയാണ് ആൺകുട്ടിയുടെ കുടുംബത്തെ വിവരം അറിയിച്ചത്. അവർ ഉടൻ തന്നെ സ്ഥലത്തെത്തുകയും ചെയ്തു. സംഭവത്തിൽ ആത്മഹത്യാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക