കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ നിർണ്ണായക പങ്ക് വെളിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി. പണം ആവശ്യപ്പെട്ട് നടി ലീന മരിയ പോളിനെ ഫോണിൽ ഭീഷണിപ്പെടുത്തിയത് താൻ തന്നെയെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. രവി പൂജാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മംഗളൂരു, കാസര്‍കോട് മേഖകളിലെ ക്വട്ടേഷൻ സംഘത്തിലേക്ക് എടിഎസ് അന്വേഷണം വ്യാപിപ്പിച്ചു.
കൊച്ചി പനമ്പിള്ളിനഗറില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറില്‍ നടന്ന വെടിവയ്പ് കേസിൽ തന്റെ പങ്ക് രവി പൂജാരി ഭീകര വിരുദ്ധ സ്ക്വാഡിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. രവി പൂജാരിയെ ചോദ്യം ചെയ്തതിൽ നിന്ന്, വെടിവയ്പിന് പിന്നിൽ പ്രവർത്തിച്ച മംഗലാപുരം കാസർകോട് മേഖലകളിലെ ഗുണ്ടാ സംഘത്തെക്കുറിച്ച് പൊലീസിന് സൂചനകൾ ലഭിച്ചു.
ലീന മരിയാ പോളിനെക്കുറിച്ചും ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും തനിക്ക് വിവരം നൽകിയത് ഈ ഗുണ്ടാ സംഘമാണെന്ന് രവി പൂജാരി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കൊച്ചിയിൽ വെടിവയ്പിന് ആളെ നിയോഗിച്ചതും ഇവർ വഴിയായിരുന്നു. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയത് താനാണെന്നും പൂജാരി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇതോടെ കേസില്‍ കൂടുതല്‍പേര്‍ പ്രതികളാകുമെന്ന് ഉറപ്പായി. ഫോൺ വിളിച്ച് 25 കോടി ആവശ്യപ്പെടാനായിരുന്നു തീരുമാനം. എന്നാൽ നടി ഭീഷണിക്ക് വഴങ്ങാതെ വന്നതോടെയാണ് വെടിവെയ്പ് നടത്താൻ തീരുമാനിച്ചത്.
ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ ചോദ്യം ചെയ്യാനായി ഈ മാസം എട്ടുവരെയാണ് രവി പൂജാരിയെ എടിഎസ് കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്. കനത്ത സുരക്ഷയിലാണ് ചോദ്യം ചെയ്യൽ. ഇതിനിടെ ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകന്റെ സഹായം തേടാൻ രവി പൂജാരി കോടതിയെ സമീപിച്ചു. കേരളത്തിലുൾപ്പടെയുള്ള എല്ലാ കേസുകളും ബെംഗളൂരുവിലേക്ക് മാറ്റാൻ സുപ്രീം കോടതിയെ സമീപിക്കാനും നീക്കമുണ്ട്. 2018 ഡിസംബർ 15 നാണ് ബ്യൂട്ടി പാർലറിൽ വെടിവയ്പ്പുണ്ടായത്. വെടിവെപ്പ് നടത്തിയ രണ്ടുപേര്‍ നേരത്തെതന്നെ അറസ്റ്റിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക