ന്യൂഡല്‍ഹി: കോടികളുടെ വായ്പാതട്ടിപ്പ് നടത്തി ഇന്ത്യയില്‍നിന്നു കടന്ന മെഹുല്‍ ചോക്സിയെ ഉടന്‍ ഇന്ത്യയ്ക്ക് വിട്ടു കിട്ടില്ല. ഡൊമിനിക ഹൈക്കോടതി ചോക്സിയുടെ കേസ് നീട്ടിവെച്ചു. അതേസമയം അനധികൃതമായി രാജ്യത്ത് പ്രവേശിച്ച കേസില്‍ മെഹുല്‍ ചോക്സിയുടെ ജാമ്യാപേക്ഷ ഡൊമിനികയിലെ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ ചോക്സി നല്കിയ അപ്പീല്‍ ഈ മാസം പതിനാലിന് പരിഗണിക്കും.
ജാമ്യം ലഭിച്ചാല്‍ ചോക്സി രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന ഡൊമിനിക സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. ചോക്സിയെ തിരികെയെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്ന് ഇന്ത്യ അറിയിച്ചു. മെയ് 27ന് ക്യൂബയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ചോക്സി ഡൊമിനിക്കന്‍ പൊലീസിന്റെ പിടിയിലാകുന്നത്.
അതേസമയം സാമ്പത്തിക കുറ്റവാളികളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക