കൊല്ലം: സംസ്ഥാനത്ത് നാളെ അര്‍ധരാത്രി തൊട്ട് ട്രോളിങ്ങ് നിരോധനം ആരംഭിക്കും. അതേസമയം, സൗജന്യറേഷന് മാത്രം പോരെന്നും ട്രോളിംഗ് നിരോധന കാലത്തേക്ക് പ്രത്യേക പാക്കേജ് വേണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. 4200ല്‍ അധികം യന്ത്രവത്കൃത ബോട്ടുകള്‍ ഇനി 52 ദിവസത്തേക്ക് നിശ്ചലമാകും.
മുഖ്യ ഹാര്‍ബറുകളില്‍ യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകൾക്ക് കടലിലേക്കുള്ള പ്രവേശനം ചങ്ങല കൊണ്ട് ബന്ധിപ്പിക്കും. ലോക്ക്ഡൗണ്‍ ദുരിതത്തിലും ഇന്ധന വിലവര്‍ദ്ധനവിലും ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നിരോധന കാലത്ത് സര്‍ക്കാര്‍ സഹായമാണ് അവസാന പ്രതീക്ഷ.
വറുതിയുടെ ആഴത്തിൽ നിന്ന് മോചനമില്ലാത്ത കാലഘട്ടമാണ് മത്സ്യത്തൊഴിലാളികള്‍ക്ക്. കോവിഡ്, ഇന്ധന വിലവര്‍ദ്ധന, ട്രോളിംഗ് നിരോധനം… ഇങ്ങനെ ഒട്ടനവധി പ്രതിസന്ധികൾ. മത്സ്യങ്ങളുടെ പ്രജനന കാലമായി പരിഗണിക്കുന്നതിനാല്‍ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം ഒഴിവാക്കാനാവില്ല. അതേസമയം,15 ദിവസമെങ്കിലും നിന്ന് ഒഴിവാക്കിതരണമെന്നാണ് ബോട്ട് ഉടമകളുടെ പ്രധാന ആവശ്യം.
കഴിഞ്ഞ സീസണില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ നേരിയ ഇളവ് ലഭിച്ചിരുന്നു. ആദ്യ ലോക്ക് ഡൗണിലും രണ്ടാം ലോക്ക് ഡൗണിലും മത്സ്യബന്ധനത്തിന് ഏറെ നാളത്തെ നിരോധനമാണ് ഏര്‍പ്പെടുത്തിയത്. പിന്നീട് അനുമതി നല്കിയതാകട്ടെ കര്‍ശന നിയന്ത്രണങ്ങളോടെയും. ഏറെനാള്‍ ഹാര്‍ബറുകള്‍ അടച്ചിടുകയും ചെയ്തു.
സര്‍ക്കാര്‍ സഹായത്തിന് പുറമേ തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെയാണ് ആദ്യഘട്ടം മത്സ്യത്തൊഴിലാളികള്‍ നേരിട്ടത്. വായ്പാ തിരിച്ചടവുകള്‍ പോലും മുടങ്ങിയ നിലയിലാണ് ബോട്ട് ഉടമകള്‍. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് സാമ്പത്തിക പ്രതിസന്ധി മൂലം ചിലര്‍ ആത്മഹത്യചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക