മാവേലിക്കര: ആദ്യ ഭാര്യ മരിച്ചെന്നു വിശ്വസിപ്പിച്ചു പുനർവിവാഹം ചെയ്ത യുവാവ് അറസ്റ്റിൽ. 30 പവന്റെ ആഭരണവും 28 ലക്ഷം രൂപയും തട്ടിയെടുത്തതായാണ് പരാതി.
ഓട്ടമൊബീൽ ബിസിനസ് ആണെന്നും എൻജിനീയറിങ് വരെ പഠിച്ചിട്ടുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാൾ രണ്ടാം വിവാഹം കഴിച്ചത്. ആദ്യ ഭാര്യ മരിച്ചു പോയെന്നും മനീഷ് പെൺകുട്ടിയുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു. 2020 ഒക്ടോബർ 27നു കായംകുളത്തിനു സമീപത്തെ ഒരു ക്ഷേത്രത്തിലായിരുന്നു വിവാഹം.
ആദ്യ ഭാര്യയെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. കോട്ടയം ചെങ്ങളം ഈസ്റ്റ് കാഞ്ഞിരമറ്റം കിഴക്കേമുറി കെ കെമനീഷിനെ (36) ആണു അറസ്റ്റ് ചെയ്തത്.
ബഹ്റൈനിൽ ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശിനിയാണ് യുവാവിനെതിരെ പരാതി നൽകിയത്. ജില്ലാ പൊലീസ് മേധാവി എസ് ജയദേവിനു ഇമെയിൽ വഴി പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ മൊഴിയെടുത്തു നടത്തിയ അന്വേഷണമാണു പ്രതിയെ കുടുക്കിയത്.
ബഹ്റൈനിലേക്കു പോയ പെൺകുട്ടി കഴിഞ്ഞ മാസം മനീഷിനെയും കൊണ്ടുപോയി. ഒരു കമ്പനിയിൽ ജോലി ശരിയാക്കിയെങ്കിലും അഭിമുഖത്തിനു പോകാതെ മനീഷ് ഒഴിഞ്ഞുമാറി.
ഇതോടെ സംശയം തോന്നിയ യുവതി നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ആദ്യ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നും വിവാഹമോചനം നടത്തിയിട്ടില്ലെന്നും മനസ്സിലായി.
തുടർന്നു യുവതി എംബസിയുടെ ഇടപെടൽ തേടി. എബസി ഇടപെട്ടു മനീഷിനെ നാട്ടിലേക്കു തിരിച്ചയച്ചു. ഇതിനു ശേഷമാണു പെൺകുട്ടി ജില്ലാ പൊലീസ് മേധാവിക്കു പരാതി അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക