ഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി വാക്സിനേഷൻ സ്വീകരിച്ച ശേഷം ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന ആന്റിബോഡി കൂടുതൽ കാലം നിലനിൽക്കുമെന്നും കൂടുതൽ പ്രതിരോധം നൽകുമെന്നും പഠന റിപ്പോർട്ട്.
രോഗബാധക്ക് ശേഷമുള്ള നാലു മാസത്തിനകം സ്വാഭാവികമായി ശരീരം ഉൽപ്പാദിപ്പിക്കുന്ന ആന്റിബോഡികളേക്കാൾ കൂടുതലായിരിക്കും ഇതെന്നും ശക്തമാണിതെന്നും കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി (കെജിഎംയു) നടത്തിയ പഠനം കണ്ടെത്തി.
യൂണിവേഴ്സിറ്റിയിലെ 989 ആരോഗ്യ പ്രവർത്തകരിലും 500 പ്ലാസ്മ ദാതാക്കളിലുമാണ് പഠനം നടത്തിയത്. വൈറസിന്റെ ചങ്ങല പൊട്ടിക്കുന്നതിനായി പ്രതിരോധ ശേഷി നേടാൻ വാക്സിനേഷനിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും സ്വാഭാവിക പ്രതിരോധത്തിലൂടെ ഇത് ഫലപ്രദമാവില്ലെന്നും പഠനം കണ്ടെത്തി.
രണ്ടു ഭാഗങ്ങളായി നടത്തിയ പഠനത്തിൽ യൂണിവേഴ്സിറ്റിയിലെ സീനിയർ ഫാക്കൽറ്റി അംഗങ്ങൾ, ജൂനിയർ ഡോക്ടർമാർ, ക്ലാസ്സ് ഫോർ ജീവനക്കാർ തുടങ്ങിയ 989 ആരോഗ്യ പ്രവർത്തകരിലാണ് പഠനം നടത്തിയത്.
ഇതിൽ 869 പേർക്കും (88 ശതമാനം) ശരീരത്തിൽ ആവശ്യമായ ആന്റിബോഡികൾ ഉണ്ടായിരുന്നതായി കണ്ടെത്തി. ഈ 869 പേരിൽ 73 ശതമാനവും രണ്ടു ഡോസ് വാക്സിനും 13 ശതമാനം പേർ ഒരു ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. മറ്റുള്ളവർ രോഗബാധയുണ്ടായെങ്കിലും വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക