ന്യൂഡല്‍ഹി: ബംഗാൾ അക്രമ കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി പിന്മാറി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെയുണ്ടായ അക്രമങ്ങള്‍ സംബന്ധിച്ച പൊതുതാല്പര്യ ഹർജികള്‍ പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നാണ് സുപ്രീംകോടതി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി പിന്മാറി.
തെരഞ്ഞെടുപ്പ് അക്രമങ്ങളുടെ അന്വേഷണം സി.ബി.ഐക്കോ, പ്രത്യേക അന്വേഷണ സംഘത്തിനോ വിടണമെന്നാണ് ഹർജികളിലെ ആവശ്യം.
ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, എം.ആര് ഷാ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വാദം കേട്ടിരുന്നത്. അക്രമങ്ങളില്‍ കൊല്ലപ്പെട്ട അഭിജിത് സര്‍ക്കാര്‍, ഹരന് അധികാരി എന്നീ ബി.ജെ.പി പ്രവര്‍ത്തകരുടെ ബന്ധുകകളാണ് ഹർജി ഫയല്‍ ചെയ്തത്.
വാദം കേള്‍ക്കുന്നതില്‍ ചില ബുദ്ധിമുട്ടുകളുണ്ടെന്ന് ബംഗാള്‍ സ്വദേശിനിയായ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി വ്യക്തമാക്കി. അതേസമയം നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് മമത ബാനര്‍ജി നൽകിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ തൃണമൂൽ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി.
നന്ദിഗ്രാമിലെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി കൊൽക്കത്തഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗശിഖ് ഛന്ദ കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. തൊട്ടുപിന്നാലെ ഹൈക്കോടതി പരിസരത്ത് ജഡ്ജിക്കെതിരെ ഒരു വിഭാഗം അഭിഭാഷകര്‍ പ്രതിഷേധം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക