കവരത്തി∙ ജൈവായുധ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായിക ആയിഷ സുൽത്താനയെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. കവരത്തിയിലെ പൊലീസ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ. ആവശ്യമെങ്കിൽ വീണ്ടും ചോദ്യംെചയ്യാൻ വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. വൈകിട്ട് നാലരയ്ക്ക് അഭിഭാഷകനൊപ്പമാണ് ആയിഷ ചോദ്യംചെയ്യലിനു ഹാജരായത്.
ശനിയാഴ്ച ഉച്ചയ്ക്കു 12ന്റെ വിമാനത്തിൽ കൊച്ചിയിൽനിന്നു അഗത്തിയിലെത്തിയ ആയിഷയും അഭിഭാഷകനും അവിടെനിന്നു ഹെലികോപ്റ്ററിലാണ് കവരത്തിയിലെത്തിയത്. ചാനൽ ചർച്ചയിൽ, കേന്ദ്രസർക്കാർ ലക്ഷദ്വീപിനു നേരേ പ്രയോഗിച്ച ജൈവായുധമാണ് കോവിഡ് എന്നു പറഞ്ഞതു വിവാദമായതിനെത്തുടർന്നാണു കവരത്തി പൊലീസ് ആയിഷയ്ക്കെതിരെ കേസെടുത്തത്. ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി.അബ്ദുൽ ഖാദറാണ് പരാതി നൽകിയത്.
കേസിൽ, ആയിഷ സുൽത്താനയെ അറസ്റ്റ് ചെയ്താൽ താൽക്കാലിക ജാമ്യത്തിൽ വിടണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. ഒരാഴ്ചയത്തേയ്ക്കാണ് ഇടക്കാല മുൻകൂർ ജാമ്യം അനുദിച്ചത്. എന്നാൽ ചോദ്യംചെയ്യലിനു ഹാജരാകണമെന്നു കോടതി വ്യക്തമാക്കി. അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ ബോണ്ടും 2 ആൾജാമ്യവും ഉൾപ്പെടെ വ്യവസ്ഥകളിൽ ഇടക്കാല ജാമ്യത്തിൽ വിടാമെന്നു ഹൈക്കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക