മലപ്പുറം ∙ കോവിഡിൽ ജനം പ്രയാസങ്ങളിൽപ്പെട്ട് അലയുമ്പോൾ മുഖ്യമന്ത്രി ക്യാംപസ് വീരഗാഥകൾ പറയുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുന്നു. മരമുറി വിവാദം മറയ്ക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
‘ഒരു അടിയന്തര സാഹചര്യം നിലനിൽക്കുമ്പോൾ, ജനജീവിതം പൂർണമായി സ്തംഭിച്ചു നിൽക്കുമ്പോൾ സർവരേയും ഒന്നിപ്പിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണ്ടതിനു പകരം പതിറ്റാണ്ടുകൾക്ക് മുൻപുള്ള ക്യാംപസ് വീരഗാഥകൾ പറഞ്ഞിരിക്കുന്ന ഭരണാധികാരികളെ നഗരം കത്തിയെരിയുമ്പോൾ വീണ വായിച്ച കഥയിലേക്കേ കൊണ്ടുപോകൂ. ഭരണാധികാരികൾ ഇത്തരം വിഷയങ്ങൾക്ക് സമയം കളയുന്നത് ജനത്തെ പരിഹസിക്കുന്നതിനു തുല്യമാണ്. ചില വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്. മരംമുറി വിവാദം കഴിഞ്ഞ രണ്ടു ദിവസം ചർച്ച ചെയ്തില്ല.’– കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
താനും പഠിച്ചതു കണ്ണൂരിലാണെന്നും തനിക്കും കുറെ കഥകൾ പറയാനുണ്ടെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ, ഇതു സ്വന്തം കഥ പറഞ്ഞിരിക്കേണ്ട സമയമല്ല. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയോഗിക്കേണ്ടവർ ആ പണിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ പഠനകാലം സൂചിപ്പിച്ചാണു കുഞ്ഞാലിക്കുട്ടിയുടെ പരാമർശം. സി.എച്ച്.മുഹമ്മദ് കോയ മന്ത്രിയായിരിക്കെ സുധാകരന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ തടഞ്ഞുവെന്ന സിപിഎം ആരോപണത്തിൽ സുധാകരൻ തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക