ബ്രിട്ടനില്‍ കോവിഡിന്റെ മൂന്നാം തരംഗം അടുത്തെത്തിയതായി മുന്നറിയിപ്പ്. ഡെല്‍റ്റ വകഭേദത്തിന്റെ അതിതീവ്രവ്യാപന ശേഷിയും വാക്സിന് വിതരണത്തിന്റെ മന്ദഗതിയും അടുത്ത തരംഗത്തിന് കാരണമാകുമെന്ന് സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫസര്‍ ആദം ഫിന്. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്സിനേഷന് ആന്റ് ഇമ്മ്യൂണൈസേഷന്റെ (ജെസിവിഐ) ഉപദേഷ്ടാവാണ് ഫിന്.
വാക്സിന്റെയും ഡെല്‍റ്റ വകഭേദത്തിന്റെയും ഇടയിലൂടെയുള്ള ഓട്ടപ്പന്തയത്തിലാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തരംഗം അതിവേഗത്തില്‍ എത്തില്ലെന്ന് നമുക്ക് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കാം. എന്നാല്‍ ഇതൊരിക്കലും മാറ്റിനിര്‍ത്താന്‍ പറ്റില്ല, മൂന്നാം തരംഗം അടുത്തെത്തിയതായും ഫിന് പറഞ്ഞു.
എനിക്ക് ഇത് ഒരിക്കലും ഉറപ്പിച്ച് പറയാന്‍ പറ്റില്ല, നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ച ഭയപ്പെട്ട അത്രവേഗത്തില്‍ കേസുകള്‍ വര്‍ധിക്കുന്നുമില്ല. ഡെല്‍റ്റ വകഭേദത്തിന്റെ തീവ്രവ്യാപനശേഷിമൂലം രാജ്യമിപ്പോള്‍ ഒരു ഓട്ടപ്പന്തയത്തിലാണ്. ഡെല്‍റ്റയുടെ വ്യാപനത്തിനേക്കാള് വേഗത്തില്‍ കൂടുതല്‍ ആളുകളിലേക്ക് വാക്സിനെത്തിക്കാനാണ് രാജ്യം ശ്രമിക്കുന്നത്.
പ്രത്യേകിച്ച് പ്രായമായ പരമാവധി ആളുകള്‍ക്ക് രണ്ടാം ഡോസ് കോവിഡ് വാക്സിന് നല്‍കുകയാണ് ലക്ഷ്യം. രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ഡെല്‍റ്റ വകഭേദം സംഭവിച്ച കോവിഡ് ബാധിച്ച് ഗുരുതരമായ രോഗാവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യത ഒന്‍പത് ശതമാനത്തില്‍ താഴെ മാത്രമാണ്. കുട്ടികളെ രോഗവ്യാപനത്തില്‍ നിന്ന് മാറ്റി നിര്ത്തേണ്ടതുണ്ടെങ്കിലും മൂന്നാം തരംഗം യുവാക്കളില്‍ തീവ്രമായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ആശങ്കപ്പെടുത്തുകയാണ്.
പ്രായമായവര്‍ക്കും യുവാക്കള്‍ക്കും നല്‍കിയശേഷം മാത്രം കുട്ടികള്‍ക്ക് വാക്സിന് നല്‍കാമെന്ന നിര്‍ദ്ദേശത്തില്‍ സര്‍ക്കാര്‍ ആലോചനകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ഡെല്‍റ്റ വകഭേദം ബാധിച്ച കോവിഡ് കേസുകളുടെ എണ്ണത്തില്‍ 79 ശതമാനം വര്‍ധനവുണ്ടായതായി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക