ഇടുക്കിയിൽ അയൽവാസിയായ യുവാവിന്റെ കൈ വെട്ടിമാറ്റിയ ശേഷം ഒളിവിൽ പോയ വീട്ടമ്മ അറസ്റ്റിൽ.
വാക്കേറ്റത്തിനിടെ വീട്ടമ്മ യുവാവിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെയാണ് യുവാവിന്റെ അയൽവാസിയായ പട്ടശേരിൽ ജോമോൾ പിടിയിലായത്. നെടുങ്കണ്ടത്തിന് സമീപം ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയിരിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം.മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നാണ് ജോമോൾ അയൽവാസിയായ താഴത്ത് പടവിൽ മനുവിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്. സംഭവശേഷം സ്ഥലത്തു നിന്നും രക്ഷപ്പെട്ട ജോമോൾക്കു വേണ്ടി രണ്ടു ദിവസങ്ങളിലായി പൊലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. ഇവർ തമിഴ്നാട്ടിലേക്ക് കടന്നു എന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം.
എന്നാൽ കുടുംബവുമായി വളരെ അടുപ്പമുള്ള ഒരു യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി നെടുങ്കണ്ടത്തിന് സമീപം ബന്ധുവീട്ടിൽ ഉണ്ടെന്ന് വിവരം ലഭിച്ചത്. ഇതനുസരിച്ച് പൊലീസ് ജോമോളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം വെട്ടേറ്റ മനുവിന്റെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. നിലവിൽ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണിയാൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക