കൊല്ലം: ഭർതൃഗൃഹത്തിൽ 24 കാരിയായ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആരോപിച്ചാണ് വിസ്മയയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുളളത്.സംഭവത്തിൽ മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായ കിരണിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
വിസ്മയ മരിച്ചതിന് ശേഷം ഒളിവിൽ പോയ കിരൺ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. യുവതിയുടെ സംസ്കാരം കഴിഞ്ഞ ശേഷമാണ് കീഴടങ്ങിയത്. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടില്ല. എന്താണ് മരണകാരണം എന്ന് വ്യക്തമായ ശേഷം കേസെടുക്കാനാണ് തീരുമാനം. മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊന്നതാണെന്നും വിസ്മയയുടെ പിതാവ് നേരത്തെ ആരോപിച്ചിരുന്നു.
ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്ന വിസ്മയയുടെ സന്ദേശങ്ങൾ പുറത്തായതോടെ സംസ്ഥാനമാകെ ജനരോഷം ഉയരുകയാണ്. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും കൊല്ലം റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക