കൊല്ലം∙ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ തലേ രാത്രിയിൽ വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടതായി കിരൺകുമാറിന്റെ അമ്മ. നേരം വെളുത്തിട്ട് കൊണ്ടുവിടാമെന്ന് കിരണിന്റെ അച്ഛൻ പറഞ്ഞു. പുലർച്ചെ കിരണിന്റെ നിലവിളി കേട്ട് മുറിയിലെത്തിയപ്പോഴാണ് വിസ്മയയെ തൂങ്ങിയ നിലയിൽ കണ്ടെതെന്നും കിരണിന്റെ അമ്മ കൂട്ടിച്ചേർത്തു.
‘അന്ന് രാത്രി ഉപ്പുമാവും പാലുമാണ് വിസ്മയയും കിരണും കഴിച്ചത്. പിന്നീട് രണ്ടു പേരും മുറിയിലേക്കു പോയി. അൽപനേരം കഴിഞ്ഞപ്പോൾ വിസ്മയ വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടു ബഹളം വച്ചു. തങ്ങൾ ചെല്ലുമ്പോൾ വിസ്മയ വസ്ത്രം മാറി പോകാൻ തയാറായി നിൽക്കുകയായിരുന്നു. കിരണും വസ്ത്രം മാറിയിരുന്നു. നേരം വെളുക്കട്ടെ, ഈ രാത്രിയിൽ എങ്ങനെയാ ഇത്രയും ദൂരം പോകുന്നതെന്ന് കിരണിന്റെ അച്ഛൻ ചോദിച്ചു. രാവിലെ പോകാമെന്നു പറഞ്ഞ് സമാധാനിപ്പിച്ച് ഉറങ്ങാൻ പറഞ്ഞു.
നേരത്തേയും ഇതുപോലെ വിസ്മയ നിർബന്ധം പിടിച്ചിട്ടുണ്ട്. അന്ന് വീട്ടിൽ കൊണ്ടു വിട്ടിട്ടുമുണ്ട്. കിരൺ വസ്ത്രം മാറി കിടന്നു. ഞങ്ങൾ മുറി വിടുകയും ചെയ്തു. അൽപസമയം കഴിഞ്ഞപ്പോഴായിരുന്നു മകന്റെ കരച്ചിൽ കേട്ടത്. അമ്മേ, അച്ഛാ, ഓടി വാ… എന്ന നിലവിളിയായിരുന്നു കിരണിന്റേത്. ചെന്നു നോക്കുമ്പോൾ കിരൺ വിസ്മയയുടെ നെഞ്ചിൽ ശ്വാസം കിട്ടാനായി അമർത്തുകയായിരുന്നു.
വേഗം കാറെടുത്ത് ആശുപത്രിയിലേക്കു കൊണ്ടു പോയി. വീട്ടിൽ നിന്നും കൊണ്ടു പോകുമ്പോൾ വിസ്മയയ്ക്കു ജീവനുണ്ടായിരുന്നു. കണ്ണുകൾ ചെറുതായി ഒന്നു തുറക്കുകയും ചെയ്തു’ – ചന്ദ്രമതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക