ചാത്തന്നൂർ∙ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാൻ കുഞ്ഞു തടസ്സമാകുമെന്നു കണ്ടു പ്രസവിച്ചയുടൻ ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ വിവാഹിതയായ യുവതി അറസ്റ്റിൽ. കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ രേഷ്മ (22)യാണ് 6 മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ അറസ്റ്റിലായത്. ഉപേക്ഷിച്ചു മണിക്കൂറുകൾക്കകം കുഞ്ഞു മരിച്ചു. രേഷ്മയ്ക്കെതിരെ കൊലക്കുറ്റത്തിനാണു കേസ്. ബാങ്ക് ജീവനക്കാരനെന്നു പറയുന്ന കൊല്ലം സ്വദേശിയായ കാമുകനെ രേഷ്മ ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഇയാൾക്കു വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി.
വിഷ്ണു– രേഷ്മ ദമ്പതികൾക്ക് 3 വയസ്സുള്ള പെൺകുട്ടിയുണ്ട്. സുന്ദരേശൻപിള്ള– സീത ദമ്പതികളുടെ മകളാണു രേഷ്മ. പൊലീസിന് ഏറെ വെല്ലുവിളിയായ സംഭവത്തിൽ സമീപവാസികളുടെ അടക്കം 8 പേരുടെ ഡിഎൻഎ പരിശോധന നടത്തിയാണു യഥാർഥ പ്രതിയെ കുടുക്കിയത്. രണ്ടാമതൊരു കുഞ്ഞു കൂടി ഉണ്ടെങ്കിൽ സ്വീകരിക്കാനാവില്ലെന്നു കാമുകൻ പറഞ്ഞിരുന്നതിനാൽ വീണ്ടും ഗർഭിണിയായതും പ്രസവിച്ചതും ഇയാളെ അറിയിച്ചിരുന്നില്ല. വിവരം ഭർത്താവിൽ നിന്നും മാതാപിതാക്കളിൽ നിന്നും മറച്ചുവച്ചെന്നും പൊലീസ് പറയുന്നു.
ജനുവരി 4നു രാത്രി 9 മണിയോടെ വീടിനു പുറത്തുള്ള കുളിമുറിയിൽ ആൺകുട്ടിയെ പ്രസവിച്ച രേഷ്മ, പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാതെ കുളിമുറിക്കു സമീപത്തെ റബർ തോട്ടത്തിലെ കരിയിലകൾ കൂട്ടിയിടുന്ന കുഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രസവിച്ച സ്ഥലം കഴുകി വൃത്തിയാക്കി ഭർത്താവിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു. രാവിലെ കരച്ചിൽ കേട്ടെത്തിയ വിഷ്ണു തന്നെ കുഞ്ഞിനെ എടുത്തെങ്കിലും അതു തന്റെ ചോരയിൽ പിറന്ന കുഞ്ഞാണെന്ന് അറിഞ്ഞിരുന്നില്ല. പാരിപ്പള്ളി പൊലീസ് കുഞ്ഞിനെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക