മുർഷിദാബാദ് : തവണ പിടിക്കാന്‍ വീടിനു മുന്നില്‍ സ്ഥാനം പിടിച്ച് ഒരു സ്വകാര്യ ധനകാര്യ കമ്പനിയുടെ ഏജന്റുമാർ എത്തിയതോടെ പ്ലംബർ തൂങ്ങിമരിച്ചു. പ്ലംബർ ആയി ജോലി ചെയ്തിരുന്ന സാധൻ സിൻഹ (40)ആണ് ജീവനൊടുക്കിയത്. കൃത്യസമയത്ത് ഇ.എം.ഐ അടയ്ക്കാൻ കഴിയാതെ വന്നതോടെയാണ് സാധൻ ജീവനൊടുക്കിയത്.
ഇരുചക്ര വാഹനം വാങ്ങാൻ സാധൻ ജനുവരിയിൽ ഒരു ലക്ഷം രൂപ വായ്പയെടുത്തു. മെയ്, ജൂൺ മാസങ്ങളിൽ പ്രതിമാസം 3,400 രൂപ (മൊത്തം 6,800 രൂപ) അടയ്ക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു . റിപ്പോർട്ട് അനുസരിച്ച് സാധൻ സിൻഹ പ്രതിമാസം 15,000-20,000 രൂപ സമ്പാദിച്ചിരുന്നു.
പാൻഡെമിക് മൂലം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് സാധന്റെ വരുമാനം കുറഞ്ഞുവെന്ന് മൂത്തമകൻ പറഞ്ഞു. കൂടുതൽ ജോലി ലഭിക്കുന്നതിനായാണ് സാധൻ ഇരുചക്ര വാഹനം വാങ്ങാൻ വായ്പയെടുത്തതെന്ന് കുടുംബം പറഞ്ഞു. എന്നാൽ കൃത്യസമയത്ത് രണ്ട് മാസത്തേക്ക് കുടിശ്ശിക അടയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ സ്വകാര്യ ധനകാര്യ കമ്പനിയുടെ ഏജന്റുമാർ ബിന്ദുപാറ ഗ്രാമത്തിലെ വീട് സന്ദർശിക്കുകയും കുടിശ്ശിക അടയ്ക്കുന്നതുവരെ പോകാൻ വിസമ്മതിക്കുകയും ചെയ്തുവെന്ന് സാധന്റെ ഭാര്യ മാമോനി പറഞ്ഞു.
“കുറച്ച് ദിവസത്തേക്ക് സമയം ചോദിച്ചിട്ടും അവർ ശ്രദ്ധിച്ചില്ല. കുടിശ്ശിക പിരിച്ചെടുക്കാതെ പോകില്ലെന്ന് പറഞ്ഞ് അവർ വീടിന് പുറത്ത് ഇരുന്നു. സ്വയം അപമാനമായി തോന്നി ഭര്‍ത്താവ് ജീവനൊടുക്കുകയായിരുന്നു. മാമോനി പറഞ്ഞു.
ഏജന്റുമാരെ വീടിന് പുറത്ത് നിർത്തിയ ശേഷം സാധൻ മുറിക്കുള്ളിൽ കയറി കതകടക്കുകയായിരുന്നു. ഭർത്താവിനെ അന്വേഷിച്ചപ്പോൾ അവരുടെ കിടപ്പുമുറി പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. പലതവണ വിളിച്ചതിന് ശേഷം ജനാലയിലൂടെ നോക്കിയപ്പോൾ സീലിംഗ് ഫാനിൽ നിന്ന് സാധൻ തൂങ്ങിക്കിടക്കുന്നത് കാണുകയായിരുന്നുവെന്ന് മാമോനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക