പുതിയ സംസ്ഥാന മൃഗത്തേയും പക്ഷിയേയും തേടി ലഡാക്ക്. ജമ്മുകശ്മീരില്‍ നിന്ന് വിഭജിക്കപ്പെട്ടതിനെ പിന്നാലെയാണ് പുതിയ മൃഗത്തേയും പക്ഷിയേയും തേടുന്നത്. ജമ്മു കശ്മീര്‍ ഒറ്റ സംസ്ഥാനമായിരുന്ന സമയത്ത് ഹംഗുല്‍ ആയിരുന്നു ജമ്മുകശ്മീരിന്റെ സംസ്ഥാന മൃഗം. കറുത്ത കഴുത്തുളള കൊക്കായിരുന്നു പക്ഷി. രാജ്യത്തെ എല്ലാ സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സംസ്ഥാന പക്ഷി, സംസ്ഥാന മൃഗം, സംസ്ഥാന പുഷ്പം തുടങ്ങിയ ചിഹ്നങ്ങള്‍ ഉണ്ട്.
സംസ്ഥാന- കേന്ദ്ര ഭരണപ്രദേശത്തെ പ്രത്യേക സസ്യജന്തുജാലങ്ങളില്‍ നിന്നാണ് ഇത് തിരഞ്ഞെടുക്കപ്പെടുക. അവ ആ പ്രദേശത്തിന്റെ സംസ്കാരത്തെയോ, ആ സംസ്ഥാന-കേന്ദ്രഭരണപ്രദേശത്തിന്റെ പ്രകൃതി അത്ഭുതങ്ങളെയോ പ്രതിനിധീകരിക്കുന്നതാകാം. കിഴക്കന്‍ ലഡാക്കില്‍ മാത്രം കണ്ടുവരുന്ന പക്ഷിയാണ് കറുത്ത കഴുത്തുളള കൊക്ക്. കശ്മീര്‍ താഴ്വരയിലാണ് മാനിന്റെ വര്‍ഗത്തില്‍ പെടുന്ന ഹംഗുലിനെ സാധാരണയായി കണ്ടുവരുന്നത്.
അതിനാൽ കറുത്ത കഴുത്തുളള കൊക്കിനെ ജമ്മുവിന്റെ പക്ഷിയായും ഹംഗുലിനെ ലഡാക്കിന്റെ മൃഗമായും ഉപയോഗിക്കാന്‍ സാധിക്കാതെ വന്നിരിക്കുകയാണ്. അതേസമയം കറുത്ത കഴുത്തുളള കൊക്ക് കിഴക്കന്‍ ലഡാക്കില്‍ മാത്രം കണ്ടുവരുന്ന പക്ഷിയായതിനാൽ ഇതിനെ തന്നെ ലഡാക്കിന്റെ സംസ്ഥാന പക്ഷിയാക്കാമെന്ന നിഗമനത്തിലാണ് അധികൃതർ. സംസ്ഥാന മൃഗമായി ഹിമപ്പുലിയെയാണ് വൈല്‍ഡ്ലൈഫ് കണ്‍സെര്‍വേഷന്‍ ആന്‍ഡ് ബേര്‍ഡ് ക്ലബ് ഓഫ് ലഡാക്കിലെ അംഗങ്ങൾ തങ്ങളുടെ നിര്‍ദേശമായി മുന്നോട്ടുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക