പശ്ചിമ ബംഗാളിൽ ഇനി വിദ്യാർഥികൾക്ക് പത്ത് ലക്ഷം രൂപവരെ വായ്പ ലഭിക്കും. വിദ്യാർഥികൾക്കായി പുതിയ വായ്പ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് മമത ബാനർജി. പത്ത് ലക്ഷം രൂപവരെ വായ്പ ലഭിക്കുന്ന സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയാണ് മമത ബാനർജി പ്രഖ്യാപിച്ചിരിക്കുന്നത്. വായ്പ ലഭിക്കുന്നതിനായി വിദ്യാർഥികൾക്ക് ഈട് നൽകേണ്ടി വരില്ലെന്നും സംസ്ഥാന സർക്കാരായിരിക്കും ഗ്യാരന്റി നിൽക്കുകയെന്നും മമത ബാനർജി പറഞ്ഞു.
സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് രാജ്യത്തിനകത്തോ പുറത്തോ ഉന്നത വിദ്യാഭ്യാസത്തിനായി വായ്പയെടുക്കുവാൻ സാധിക്കും. വായ്പ എടുക്കുന്നവർ പത്ത് വർഷം ബംഗാളിൽ താമസിച്ചവരായിരിക്കണം. രാജ്യത്ത് തന്നെ സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ബംഗാളിന് പിന്നാലെ ബിഹാറും പദ്ധതി അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക