സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ് വാക്സിന് നെതര്‍ലാന്‍ഡിലും അംഗീകാരം. ഇതോടെ വാക്സിന് അംഗീകരിക്കുന്ന യൂറോപ്പിലെ ഒമ്പതാമത് രാജ്യമായി നെതര്‍ലണ്ട് മാറി. മറ്റ് എട്ട് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ വ്യാഴാഴ്ച വാക്സിന് അംഗീകാരം നല്‍കിയിരുന്നു. ഓസ്ട്രിയ, ജർമ്മനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്ലാന്റ്, അയർലൻഡ്, സ്പെയിൻ എന്നിവയാണ് കോവിഷീൽഡ് വാക്സിനുകൾ കുത്തിവച്ചവര്‍ക്ക് യാത്രാനുമതി നല്കിയ രാജ്യങ്ങൾ.
കോവിഷീൽഡിനെ സ്വിറ്റ്സർലൻഡും അംഗീകരിച്ചിരുന്നു. ഇന്ത്യക്കാരുടെ യാത്രയ്ക്ക് ഇന്ത്യൻ സർക്കാർ അധികാരപ്പെടുത്തിയ എല്ലാ വാക്സിനുകളും അംഗീകരിക്കുമെന്ന് എസ്റ്റോണിയ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
കോവിഷീൽഡ്, കോവാക്സിൻ വാക്സിനുകൾ എടുത്ത് യൂറോപ്പിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെയാത്ര ചെയ്യാന്‍ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് ഇന്ത്യ ഇതിനകം യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ “ഗ്രീൻ പാസ്” കോവിഡ് -19 പാൻഡെമിക് സമയത്ത് സ്വതന്ത്രമായി സഞ്ചരിക്കാൻ സഹായിക്കുന്നു. ഈ ചട്ടക്കൂടിനു കീഴിൽ, യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) അംഗീകരിച്ച വാക്സിനുകൾ എടുത്ത വ്യക്തികളെ യൂറോപ്യൻ യൂണിയൻ മേഖലയിലെ യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കും.
ദേശീയതലത്തിൽ അംഗീകാരം ലഭിച്ചതോ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകരിച്ചതോ ആയ വാക്സിനുകൾ സ്വീകരിക്കുന്നതിനുള്ള സൗകര്യവും വ്യക്തിഗത അംഗരാജ്യങ്ങൾക്ക് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക