ലഖ്നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നയിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു. പ്രിയങ്കയുടെ നേതൃത്വത്തില്‍ ഇതിനോടകം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രിയങ്ക ഗാന്ധിയായിരിക്കുമോ യു.പിയിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന ചോദ്യത്തിന് അതെല്ലാം ഹൈക്കമാന്റ് തീരുമാനിക്കുമെന്നായിരുന്നു ലല്ലുവിന്റെ മറുപടി.
‘പ്രിയങ്കാജിയുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാനത്ത് ഒരുക്കങ്ങള്‍ തുടങ്ങിയത്. അവര്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ്. കോണ്‍ഗ്രസിനെ യു.പിയിലുള്ളവര് പ്രതീക്ഷയോടെയാണ് കാണുന്നത്,’ അദ്ദേഹം പറഞ്ഞു.
പ്രിയങ്കയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടി അടിത്തറ ഭദ്രമാണെന്നും ലല്ലു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയപാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് എസ്.പിയും ബി.എസ്.പിയും വ്യക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട്. സംസ്ഥാനത്തെ ശക്തമായ പ്രതിപക്ഷം കോണ്‍ഗ്രസാണെന്നും ലല്ലു അവകാശപ്പെട്ടു.
അഞ്ച് എം.എല്‍.എമാരേയുള്ളൂവെങ്കിലും 49 എം.എല്‍.എമാരുള്ള എസ്.പിയേക്കാള്‍ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസിനായെന്ന് അദ്ദേഹം പറഞ്ഞു. 403 അംഗ നിയമസഭയാണ് യു.പിയിലുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക