രേഷ്മയുടെ ചാറ്റിംഗുമായി ബന്ധപ്പെട്ട് മുമ്പൊരിക്കല്‍ തര്‍ക്കമുണ്ടായിരുന്നതായി ഭര്‍ത്താവ് വിഷ്ണു. അനന്തുവിനെ കാണാനായി വീട്ടില്‍ നിന്നു പോയ രേഷ്മയെ പകുതി വഴിയില്‍ വെച്ച് തിരിച്ചു കൊണ്ടുവരികയായിരുന്നു. കുഞ്ഞിനെ കൊന്ന രേഷ്മയെ ഇനി ഭാര്യയായി സ്വീകരിക്കില്ലെന്നും വിഷ്ണു പറഞ്ഞു.
അനന്തു എന്നയാളുമായി ചാറ്റിംഗ് ഉണ്ടെന്ന് അറിഞ്ഞപ്പോഴും ആ അക്കൗണ്ടിനു പിന്നില്‍ തന്റെ ബന്ധുക്കള്‍ തന്നെയായിരുന്നെന്ന് കരുതിയില്ലെന്ന് വിഷ്ണു പറയുന്നു. അവരെ സംശയിച്ചതേയില്ല. ചാറ്റ് ചെയ്തിട്ടുണ്ടാകാമെങ്കിലും അവര്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പറയുമെന്ന് ഞാന്‍ കരുതുന്നില്ല. സഹോദരന്റെ ഭാര്യയായ ഗ്രീഷ്മ നല്ല രീതിയിലാണ് എല്ലാവരോടും പെരുമാറിയിരുന്നത്.
രേഷ്മ ഒരിക്കല്‍ അനന്തുവിനെ കാണാന്‍ വേണ്ടി വര്‍ക്കലയിലേക്ക് പോയിരുന്നു. പറവൂര്‍ പോവുകയാണെന്ന് പറഞ്ഞാണ് വിഷ്ണുവിനോട് ചോദിച്ചത്. എന്നാല്‍ രേഷ്മ വര്‍ക്കലയിലേക്ക് വണ്ടി കയറിയത് വിഷ്ണുവിന്റെ സുഹൃത്ത് കാണുകയും വിഷ്ണുവിനെ വിളിച്ച് പറയുകയും ചെയ്തു. ഇത് വിളിച്ചു ചോദിച്ചപ്പോള്‍ താന്‍ വര്‍ക്കലയില്‍ പോവുകയാണെന്നാണ് രേഷ്മ അപ്പോഴും പറഞ്ഞതെന്ന് വിഷ്ണു പറയുന്നു. ഒടുവില്‍ വിഷ്ണു സുഹൃത്തിന്റെ കാറുമെടുത്ത് പോയി പകുതി വഴിയില്‍ വെച്ച് രേഷ്മയെ കൂട്ടിക്കൊണ്ടു വന്നു. അന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടില്ല.
ചോദിച്ചപ്പോള്‍ അനന്തു എന്ന പേര് മാത്രം പറഞ്ഞു. ഈ സംഭവത്തിനു ശേഷം കുറച്ചു കാലം പിണക്കത്തിലായിരുന്നെന്ന് വിഷ്ണു പറയുന്നു. പിന്നീട് കുഞ്ഞിന്റെ കാര്യം ആലോചിച്ച് എല്ലാം മറന്നു. പിന്നീട് ഫോണ്‍ ഉപയോഗിക്കാന്‍ കൊടുത്തില്ല. സിം ഊരി കളഞ്ഞു. ഫോണ്‍ അവിടെത്തന്നെ വെച്ചിരുന്നു. തര്ക്കമുണ്ടായന്ന് താല്പര്യമില്ലെങ്കില് മോളെ തന്നിട്ട് പോവാന്‍ വിഷ്ണു പറഞ്ഞിരുന്നു. ഇനി ഇതാവര്ത്തിക്കില്ലെന്നായിരുന്നു അന്ന് രേഷ്മ പറഞ്ഞത്.
രേഷ്മ ഗര്‍ഭിണിയായ വിവരം ഒരിക്കല്‍ പോലും അറിഞ്ഞില്ലെന്നാണ് വിഷ്ണു പറയുന്നത്. ദിവസവും തന്നോടൊപ്പമുള്ള രേഷ്മ രണ്ട് ദിവസം മുമ്പ് വരെ കൂടെ അമ്പലത്തില്‍ പോയിരുന്നു. സംഭവം നടന്നയന്ന് വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നു തന്നത് രേഷ്മയാണ്. എന്നാല്‍ അപ്പോഴും രേഷ്മ ഗര്‍ഭിണിയാണെന്ന് മനസ്സിലായില്ലെന്നും വിഷ്ണു പറയുന്നു.
‘അറസ്റ്റ് നടക്കുന്നതിന് 10 മിനുട്ട് മുമ്പും എന്നോട് സംസാരിച്ചു കൊണ്ടിരുന്നതാണ്. അന്ന് ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ എന്താണ് റിസല്‍ട്ട് വരാന്‍ വൈകുന്നതെന്ന് രേഷ്മയോട് ചോദിച്ചിരുന്നു. വന്നിട്ട് നിങ്ങള്‍ക്കെന്താണെന്ന് രേഷ്മ ചോദിച്ചു. അപ്പോഴും സംശയം തോന്നിയില്ല,’ വിഷ്ണു പറയുന്നു.
രേഷ്മയെ ഇനി ഭാര്യയായി സ്വീകരിക്കില്ലെന്ന തീരുമാനത്തിലാണ് വിഷ്ണു. കുഞ്ഞിനെ കൊന്നത് വലിയ തെറ്റു തന്നെയാണ്. അന്ന് എന്നോട് ഒരു വാക്കു പറഞ്ഞിരുന്നെങ്കില്‍ കുഞ്ഞിന്റെ ജീവന് രക്ഷപ്പെടുത്താമായിരുന്നു. രണ്ടു വയസ്സുള്ള മോളെ തന്റെയടുത്ത് നിര്‍ത്തുമെന്നും വിഷ്ണു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക