സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് മരുന്ന് വാങ്ങാന്‍വേണ്ടി സഹായം തേടിയ കണ്ണൂര്‍ പഴയങ്ങാടിയിലെ ഒന്നര വയസുകാരന് മുഹമ്മദിനായി കൈകോര്‍ത്ത് സുമനസുകള്‍. മരുന്നിന് ചെലവാകുമെന്ന് പ്രതീക്ഷിക്കുന്ന 18 കോടി രൂപയും ഇന്നു വൈകുന്നേരത്തോടെ സമാഹരിച്ചു. ഇനി അമേരിക്കയില്‍നിന്ന് മുഹമ്മദിനായുള്ള മരുന്ന് എത്തിക്കാനാകും. ലോകത്തെ ഏറ്റവും വിലകൂടിയ ഈ മരുന്നിന് 18 കോടി രൂപയാണ് വില.
പതിനായിരത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന ജനിതക വൈകല്യമാണ് സ്പൈനല്‍ മസ്കുലാര്‍ അട്രോഫി. രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് കുഞ്ഞ്. മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെ അഫ്രയുടെ കുഞ്ഞനുജന് മുഹമ്മദിനും ഈ രോഗം സ്ഥിരീകരിച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഇവരുടെ കുടുംബം. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ സഹായം തേടിയുള്ള പോസ്റ്റുകള്‍ പ്രശസ്തര്‍ ഷെയര്‍ ചെയ്തതോടെ ഭീമമെന്ന് കരുതിയ സഹായം ഒഴുകിയെത്തി.
മണിക്കറുകള്ക്കുള്ളിലാണ് കോടി കണക്കിന് രൂപ മുഹമ്മദിന് സഹായമായി എത്തിയത്. നിര്‍ദ്ദനരായ റഫീഖിന്റെയും മറിയുമ്മയുടെയും മകനാണ് മുഹമ്മദ്. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ചാല്‍ രണ്ട് വയസ്സിനുള്ളില്‍ മരുന്ന് നല്കിയാല് മാത്രമേ ചികിത്സ ഫലപ്രദമാകുകയുള്ളു. കോഴിക്കോട് മിംസ് ആശുപത്രിയിലെ ചികിത്സയിലാണ് മുഹമ്മദ് എന്ന ഒന്നര വയസുകാരന്. ഗള്‍ഫില്‍ എ.സി ടെക്നീഷ്യനായ റഫീഖ് ലോക്ഡൗണിനെ തുടര്‍ന്ന് തിരികെ പോകാനാകാതെ നാട്ടില്‍ കുടുങ്ങിയതോടെ ബുദ്ധിമുട്ടിലാണ് ഇവരുടെ കുടുംബം.
കൈയിലുള്ളതെല്ലാം വിറ്റുപെറുക്കി ലക്ഷകണക്കിന് രൂപ ചെലവഴിച്ച് രണ്ടു കുട്ടികളുടെയും ചികിത്സ നടത്തി. ഇനിയും മുന്നോട്ടുപോകാനാകാത്ത അവസ്ഥയിലാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളെ തുടര്‍ന്ന് റഫീഖിന്റെ കുടുംബത്തിന് ആശ്വാസമായി കോടിക്കണക്കിന് രൂപ സഹായഹസ്തമായി ഒഴുകിയെത്തിയത്. അതേസമയം മരുന്ന് എത്തിച്ചു നല്കിയാല് രോഗം ഭേദമാക്കാനാകുമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ റഫീഖിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക